close
തിങ്കളാഴ്‌ച, ജൂൺ 8
Advertisement

ജൂൺ 11-ന് അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിലായി ആരംഭിക്കുന്ന ഫിഫ ലോകകപ്പിന്റെ ആവേശത്തിലേക്ക് ഫുട്ബോൾ ലോകം ഉണരുകയാണ്. ടൂർണമെന്റിൽ മാറ്റുരയ്ക്കുന്ന 48 ടീമുകളെ ഉൾപ്പെടുത്തി ഗ്രൂപ്പ് തിരിച്ചുള്ള വിശകലനങ്ങൾക്കാണ് തുടക്കമായിരിക്കുന്നത്. മെക്സിക്കോ സിറ്റിയിലെ പ്രശസ്തമായ അസ്റ്റെക്ക സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ മെക്സിക്കോ ദക്ഷിണാഫ്രിക്കയെ നേരിടും. ഗ്രൂപ്പ് എ-യിൽ മെക്സിക്കോയ്‌ക്ക് പുറമെ ദക്ഷിണ കൊറിയ, ചെക്കിയ, ദക്ഷിണാഫ്രിക്ക എന്നിവരാണുള്ളത്. പരിചയസമ്പന്നനായ ഗില്ലെർമോ ഓച്ചോവയും യുവതാരം ഗിൽബെർട്ടോ മോറയും ഉൾപ്പെടുന്ന മെക്സിക്കൻ നിരയാണ് ഗ്രൂപ്പിലെ പ്രധാന ഫേവറിറ്റുകൾ. ദക്ഷിണ കൊറിയ തങ്ങളുടെ നായകൻ സോൺ ഹ്യൂങ്-മിന്നിൽ വലിയ പ്രതീക്ഷ അർപ്പിക്കുമ്പോൾ, ചെക്കിയയും ദക്ഷിണാഫ്രിക്കയും അട്ടിമറി ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്.

ഗ്രൂപ്പ് ബി-യിൽ സ്വിറ്റ്സർലൻഡാണ് കരുത്തർ. ഗ്രാനിറ്റ് ഷാക്കയുടെ നേതൃത്വത്തിൽ ഇറങ്ങുന്ന സ്വിസ് ടീമിന് നോക്കൗട്ട് ഉറപ്പിക്കാനാകുമെന്നാണ് വിലയിരുത്തൽ. ആതിഥേയരായ കാനഡ മികച്ച പ്രകടനത്തിലൂടെ തങ്ങളുടെ ആദ്യ ലോകകപ്പ് വിജയങ്ങൾ തേടുമ്പോൾ, ഇറ്റലിയെ അട്ടിമറിച്ചെത്തുന്ന ബോസ്നിയയും ഖത്തറും ഗ്രൂപ്പിൽ കടുത്ത പോരാട്ടം കാഴ്ചവെക്കും. ഖത്തർ ടീമിൽ മലയാളി സാന്നിധ്യമായ തഹ്സിൻ ജംഷീദിന്റെ സാന്നിധ്യം ഫുട്ബോൾ പ്രേമികൾ ഏറെ ആകാംക്ഷയോടെയാണ് നോക്കിക്കാണുന്നത്.

Read Also:  ജോഹാൻ ക്രൈഫിന്റെ ലോകകപ്പ്, പക്ഷേ കിരീടം വെസ്റ്റ് ജർമ്മനിക്ക്

ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച ടീമായ ബ്രസീൽ ഗ്രൂപ്പ് സി-യിലാണ് ഉൾപ്പെട്ടിരിക്കുന്നത്. ഇറ്റാലിയൻ ഇതിഹാസ പരിശീലകൻ കാർലോ ആഞ്ചലോട്ടിയുടെ കീഴിൽ ഇറങ്ങുന്ന ബ്രസീൽ ആറാം കിരീടമാണ് ലക്ഷ്യമിടുന്നത്. നെയ്മർ, വിനീഷ്യസ് ജൂനിയർ, എൻഡ്രിക്ക് എന്നിവരിലൂടെ ആക്രമണം ശക്തമാക്കാനാണ് ബ്രസീലിന്റെ തീരുമാനം. കഴിഞ്ഞ ലോകകപ്പിലെ സെമിഫൈനലിസ്റ്റുകളായ മൊറോക്കോ, മൂന്ന് പതിറ്റാണ്ടിന് ശേഷം തിരിച്ചെത്തുന്ന സ്കോട്ലൻഡ്, ഹൈതി എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ. എല്ലാ ഗ്രൂപ്പുകളിലും വമ്പൻ ടീമുകൾക്കൊപ്പം ചെറിയ രാജ്യങ്ങളും ഒപ്പത്തിനൊപ്പം പൊരുതാൻ തയ്യാറെടുക്കുമ്പോൾ വരാനിരിക്കുന്നത് ചരിത്രത്തിലെ തന്നെ ഏറ്റവും ആവേശകരമായ ലോകകപ്പായിരിക്കുമെന്നുറപ്പാണ്.

Advertisement

Share.

Latest ISL, MLS, Saudi, Indian, Premier, Champions League, Laliga, football live News, Transfers, Lineups, Schedules, And Complete Match Results.