ലോകകപ്പ് സ്ക്വാഡിൽ ഇടംപിടിക്കാനാകാതെ ഫെർമിൻ ലോപ്പസ്; വേദന പങ്കുവെച്ച് ലൂയിസ് ഡി ലാ ഫ്യൂエンടെ
ഈ സീസണിൽ ബാഴ്‌സലോണ ലാ ലിഗ കിരീടം നേടുന്നതിൽ നിർണ്ണായക പങ്കുവഹിച്ച താരമാണ് ഫെർമിൻ ലോപ്പസ്. എന്നാൽ, ലോകകപ്പിനുള്ള സ്പെയിൻ ടീമിനെ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് കാലിനേറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായത്.
ഫെർമിന്റെ പരിക്ക് സംബന്ധിച്ച് സ്പെയിൻ പരിശീലകൻ ലൂയിസ് ഡി ലാ ഫ്യൂエンടെ പ്രതികരിച്ചു. “പരിക്കുകൾ മൂലം താരങ്ങളെ നഷ്ടപ്പെടുന്നത് ഏറെ വേദനിപ്പിക്കുന്ന കാര്യമാണ്. അസാധാരണമായ ഫോമിലും മികച്ച ആത്മവിശ്വാസത്തിലുമായിരുന്നു ഫെർമിൻ. അങ്ങനെയൊരു താരത്തെ നഷ്ടപ്പെടുന്നത് വലിയൊരു തിരിച്ചടിയാണ്,” അദ്ദേഹം പറഞ്ഞു.
“ഇതൊരുപക്ഷേ അദ്ദേഹത്തിന്റെ ലോകകപ്പായി മാറിയേനെ. എന്നാൽ പരിക്കിനെത്തുടർന്ന് അദ്ദേഹത്തിന് പുറത്തിരിക്കേണ്ടി വന്നു. ഇത്തരം നഷ്ടങ്ങൾ ഏറെ വേദനിപ്പിക്കുന്നതാണ്,” ഡി ലാ ഫ്യൂエンടെ കൂട്ടിച്ചേർത്തു.
“സാങ്കേതികമായ കാരണങ്ങളാൽ ടീം തിരഞ്ഞെടുക്കുമ്പോൾ ചില തീരുമാനങ്ങൾ ഒരാൾക്ക് ഗുണകരവും മറ്റൊരാൾക്ക് ദോഷകരവുമായി മാറാറുണ്ട്. സാഹചര്യം മറിച്ചായിരുന്നെങ്കിലും ഞങ്ങൾക്ക് സമാനമായ വികാരം തന്നെയായിരിക്കും തോന്നുക.”
“പ്രൊഫഷണലിസവും സത്യസന്ധതയുമാണ് ഇത്തരം തീരുമാനങ്ങൾ എടുക്കാൻ ഞങ്ങളെ പ്രേരിപ്പിക്കുന്നത്. ഇക്കാര്യത്തിൽ ഞങ്ങൾക്ക് സംശയങ്ങളില്ല. ഞങ്ങൾ എപ്പോഴും ഈ മാനദണ്ഡങ്ങളാണ് പിന്തുടരുന്നതെന്ന് താരങ്ങൾക്കും നന്നായി അറിയാം,” എന്നും പരിശീലകൻ വ്യക്തമാക്കി.

