മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമിയിലൂടെ വളർന്ന സിദാൻ ഇഖ്ബാൽ, ഫിഫ ലോകകപ്പിൽ കളിക്കുന്ന പാകിസ്ഥാൻ വംശജനായ ആദ്യ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി. ബുധനാഴ്ച രാവിലെ നടന്ന മത്സരത്തിലാണ് അദ്ദേഹം ഈ നേട്ടത്തിലെത്തിയത്.
നോർവേയ്‌ക്കെതിരായ ഇറാഖിന്റെ ഉദ്ഘാടന മത്സരത്തിൽ 58-ാം മിനിറ്റിൽ സയീദ് ഇസ്മായിലിന് പകരക്കാരനായാണ് 22-കാരനായ സിദാൻ കളത്തിലിറങ്ങിയത്. മത്സരം ഇറാഖ് 4-1 എന്ന സ്‌കോറിന് പരാജയപ്പെട്ടെങ്കിലും, സിദാന്റെ സാന്നിധ്യം ബ്രിട്ടീഷ് പാകിസ്ഥാൻ സമൂഹത്തിനും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് പാകിസ്ഥാൻ ഫുട്ബോൾ ആരാധകർക്കും വലിയൊരു നിമിഷമായിരുന്നു. ലോക റാങ്കിംഗിൽ 198-ാം സ്ഥാനത്തുള്ള പാകിസ്ഥാൻ ഇതുവരെ ലോകകപ്പിന് യോഗ്യത നേടിയിട്ടില്ല. അവരുടെ ചരിത്രത്തിൽ ഒരേയൊരു യോഗ്യതാ റൗണ്ട് ജയം മാത്രമാണുള്ളത്. ഇത്തരമൊരു സാഹചര്യത്തിൽ, മാഞ്ചസ്റ്ററിൽ ജനിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമിയിലൂടെ വളർന്ന സിദാൻ ഇഖ്ബാൽ പാകിസ്ഥാൻ വംശജരിൽ നിന്നുള്ള ഏറ്റവും ശ്രദ്ധേയനായ താരമാണ്.
ALSO READ: മെസ്സിയുടെ അവസാന ലോകകപ്പ്, എംബാപ്പെയുടെ കിരീടപ്പോരാട്ടം: ഫുട്ബോൾ ലോകത്തെ നിർണായക മത്സരങ്ങൾക്ക് വേദിയായി 2026 ലോകകപ്പ്
2021-ൽ 18-ാം വയസ്സിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സീനിയർ ടീമിനായി കളിക്കുന്ന ആദ്യ ഇറാഖി താരമായി അദ്ദേഹം മാറി. കൂടാതെ യുവേഫ ചാമ്പ്യൻസ് ലീഗിൽ കളിക്കുന്ന ആദ്യ ബ്രിട്ടീഷ് സൗത്ത് ഏഷ്യൻ താരമെന്ന നേട്ടവും അദ്ദേഹത്തിന് സ്വന്തമാണ്. അതേ വർഷം തന്നെ ഇറാഖിന്റെ അണ്ടർ-23 ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 2022-ൽ അന്താരാഷ്ട്ര മത്സരങ്ങളിൽ അരങ്ങേറ്റം കുറിച്ചു. ഇതുവരെ 22 മത്സരങ്ങളിൽ ഇറാഖിനായി ബൂട്ടണിഞ്ഞ അദ്ദേഹം രണ്ട് ഗോളുകളും നേടിയിട്ടുണ്ട്. ലോകകപ്പ് യോഗ്യതാ റൗണ്ടുകളിലെല്ലാം ടീമിലെ സ്ഥിരം സാന്നിധ്യമാണ് സിദാൻ.
2023-ൽ എറെഡിവിസി ക്ലബ്ബായ ഉട്രെക്റ്റ് എഫ്‌സിയിൽ ചേർന്ന സിദാൻ, അവരുടെ അണ്ടർ-21 ടീമിനായി 12 മത്സരങ്ങളിലും സീനിയർ ടീമിനായി 47 മത്സരങ്ങളിലും കളിച്ചിട്ടുണ്ട്.
