ലോകകപ്പ് ഫുട്ബോളിലെ ഗ്രൂപ്പ് കെ മത്സരത്തിൽ ഉസ്ബെക്കിസ്ഥാനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് കൊളംബിയ വിജയത്തോടെ തുടങ്ങി. മെക്സിക്കോ സിറ്റിയിലെ എസ്റ്റാഡിയോ അസ്‌ടെക്ക സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഡാനിയൽ മുനോസ്, ലൂയിസ് ഡിയാസ്, ജാമിന്റൺ കാമ്പാസ് എന്നിവരാണ് കൊളംബിയയ്ക്കായി ഗോളുകൾ നേടിയത്. എൺപതിനായിരത്തിലധികം കാണികൾ സാക്ഷ്യം വഹിച്ച മത്സരത്തിൽ മികച്ച കളി പുറത്തെടുത്താണ് കൊളംബിയ വിജയം സ്വന്തമാക്കിയത്.
മത്സരത്തിന്റെ 40-ാം മിനിറ്റിൽ ഡാനിയൽ മുനോസിലൂടെയാണ് കൊളംബിയ ആദ്യ ഗോൾ നേടിയത്. രണ്ടാം പകുതിയിൽ ഉസ്ബെക്കിസ്ഥാൻ തിരിച്ചടിച്ചു. അബോസ്ബെക് ഫൈസുല്ലയേവിലൂടെ ഉസ്ബെക്കിസ്ഥാൻ അവരുടെ ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഗോൾ നേടി സമനില പിടിച്ചു. എന്നാൽ, അഞ്ച് മിനിറ്റിനുള്ളിൽ ലൂയിസ് ഡിയാസ് വീണ്ടും കൊളംബിയയെ മുന്നിലെത്തിച്ചു. തുടർന്ന് മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ ജാമിന്റൺ കാമ്പാസ് കൂടി ഗോൾ നേടിയതോടെ കൊളംബിയയുടെ വിജയം പൂർണ്ണമായി.
ഫാബിയോ കന്നവാരോയുടെ പരിശീലനത്തിൽ ഇറങ്ങിയ ഉസ്ബെക്കിസ്ഥാൻ മികച്ച പ്രതിരോധമാണ് കാഴ്ചവെച്ചത്. മത്സരത്തിൽ ഉടനീളം ഉസ്ബെക്കിസ്ഥാൻ താരങ്ങൾ ഗോളിനായി കിണഞ്ഞു പരിശ്രമിച്ചെങ്കിലും കൊളംബിയയുടെ പരിചയസമ്പത്തിന് മുന്നിൽ അവർക്ക് അടിതെറ്റി. ലോകകപ്പിൽ കളിക്കുകയും പരിശീലകനാവുകയും ചെയ്ത നാലാമത്തെ ബാലൺ ഡി ഓർ ജേതാവാണ് കന്നവാരോ. വരുന്ന ചൊവ്വാഴ്ച ഗ്വാഡലജാരയിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ഡിആർ കോംഗോയെയാണ് കൊളംബിയ നേരിടുന്നത്. മറ്റൊരു മത്സരത്തിൽ ഉസ്ബെക്കിസ്ഥാൻ പോർച്ചുഗലിനെ നേരിടും.

