ഫിഫ ലോകകപ്പിൽ ഇക്വഡോറിനെതിരായ മത്സരത്തിൽ അവിശ്വസനീയമായ പ്രകടനവുമായി കരീബിയൻ രാജ്യമായ കുറാസാവോ തങ്ങളുടെ ആദ്യ പോയിന്റ് സ്വന്തമാക്കി. ഗോൾരഹിതമായി സമനിലയിൽ പിരിഞ്ഞ മത്സരത്തിൽ കുറാസാവോ ഗോൾകീപ്പർ എലോയ് റൂമിന്റെ മിന്നുന്ന പ്രകടനമാണ് ടീമിന് തുണയായത്. 1966-ന് ശേഷം ഒരു ലോകകപ്പ് മത്സരത്തിൽ ഏറ്റവും കൂടുതൽ സേവുകൾ നടത്തുന്ന ഗോൾകീപ്പർ എന്ന റെക്കോർഡ് കൂടി ഈ മത്സരത്തിലൂടെ റൂം സ്വന്തമാക്കി.
തുടർച്ചയായി ഇക്വഡോർ നടത്തിയ ആക്രമണങ്ങളെ ഒറ്റയ്ക്ക് തടുത്തുനിർത്തിയ റൂം, 15 തവണയാണ് പന്ത് വലയിലെത്താതെ തടഞ്ഞത്. ആകെ 28 ഷോട്ടുകൾ ഇക്വഡോർ തൊടുത്തുവിട്ടെങ്കിലും കുറാസാവോയുടെ പ്രതിരോധം തകർക്കാൻ അവർക്കായില്ല. ലോകകപ്പിൽ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും ചെറിയ രാജ്യമാണ് കുറാസാവോ. ആദ്യ മത്സരത്തിൽ ജർമ്മനിയോട് വലിയ തോൽവി ഏറ്റുവാങ്ങിയ ടീം, ഈ സമനിലയോടെ നോക്കൗട്ട് പ്രതീക്ഷകൾ സജീവമാക്കി.
ഡച്ച് രാജാവ് വില്ലം-അലക്സാണ്ടറും രാജ്ഞി മാക്സിമയും സ്റ്റേഡിയത്തിലെത്തി താരങ്ങൾക്ക് പിന്തുണയേകി. ഡിക്ക് അഡ്‌വോക്കേറ്റ് പരിശീലിപ്പിക്കുന്ന ടീമിലെ ഭൂരിഭാഗം താരങ്ങളും നെതർലൻഡ്സിൽ ജനിച്ചവരാണ്. ഇതോടെ ഗ്രൂപ്പിൽ ജർമ്മനി ഒന്നാമതെത്തി. അടുത്ത മത്സരത്തിൽ ഇക്വഡോർ ജർമ്മനിയെയും, കുറാസാവോ ഐവറികോസ്റ്റിനെയും നേരിടും.

