യൂറോപ്പ ലീഗ് ഫൈനലിൽ ഫ്രൈബർഗിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് തകർത്ത് ആസ്റ്റൺ വില്ല കിരീടം ചൂടി. 30 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് വില്ല ഒരു പ്രധാന കിരീടത്തിൽ മുത്തമിടുന്നത്. ഈ വിജയത്തോടെ ആസ്റ്റൺ വില്ല അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗിലേക്കും യോഗ്യത ഉറപ്പിച്ചു.
ആദ്യ പകുതിയുടെ അവസാന മിനിറ്റുകളിൽ യൂറി ടില്ലെമാൻസും എമിലിയാനോ ബ്യുൻഡിയയും നേടിയ ഗോളുകളാണ് ആസ്റ്റൺ വില്ലയ്ക്ക് മികച്ച തുടക്കം നൽകിയത്. തുടർന്ന് 58-ാം മിനിറ്റിൽ മോർഗൻ റോജേഴ്‌സ് കൂടി ഗോൾ പട്ടികയിൽ ഇടംപിടിച്ചതോടെ വില്ലയുടെ വിജയം പൂർണ്ണമായി. ഫ്രൈബർഗിന്റെ 122 വർഷത്തെ ചരിത്രത്തിലെ ആദ്യ പ്രധാന കിരീടം എന്ന സ്വപ്നമാണ് ഈ തോൽവിയോടെ തകർന്നത്.
ഈ വിജയത്തോടെ പരിശീലകൻ ഉനായ് എമെറി ഒരു ചരിത്രനേട്ടത്തിന് കൂടി അർഹനായി. തന്റെ പരിശീലക ജീവിതത്തിൽ അഞ്ചാം തവണയാണ് എമെറി യൂറോപ്പ ലീഗ് കിരീടം നേടുന്നത്. ഇതോടെ കാർലോ ആഞ്ചലോട്ടി, ജോസെ മൗറീഞ്ഞോ, ജിയോവന്നി ട്രാപ്പറ്റോണി എന്നിവർക്കൊപ്പമുള്ള റെക്കോർഡിൽ എമെറിയും ഇടംപിടിച്ചു. നേരത്തെ സെവിയ്യയ്ക്കും വിയ്യാറയലിനും വേണ്ടിയും അദ്ദേഹം ഈ നേട്ടം കൈവരിച്ചിട്ടുണ്ട്.

