ജർമ്മൻ ഫുട്ബോൾ ലീഗായ ബുണ്ടസ്ലിഗയിൽ ബയേൺ മ്യൂണിക്ക് ചാമ്പ്യൻഷിപ്പ് ട്രോഫി ഏറ്റുവാങ്ങി. സീസണിലെ അവസാന മത്സരത്തിൽ കൊളോണിനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് തകർത്താണ് ബയേൺ തങ്ങളുടെ ആധിപത്യം വീണ്ടും ഉറപ്പിച്ചത്. സൂപ്പർ താരം ഹാരി കെയ്ൻ ഹാട്രിക്ക് നേടിയതോടെ ഈ സീസണിൽ മാത്രം അദ്ദേഹത്തിന്റെ ഗോൾ നേട്ടം 36 ആയി ഉയർന്നു.
ഈ സീസണിൽ ആകെ 122 ഗോളുകൾ അടിച്ചുകൂട്ടിയ ബയേൺ, 1971-72 സീസണിൽ സ്വന്തം പേരിലുണ്ടായിരുന്ന 101 ഗോളുകളുടെ റെക്കോർഡ് തകർത്തു. മികച്ച പ്രകടനം കാഴ്ചവെച്ച മൈക്കൽ ഒലിസെയെ ഈ സീസണിലെ മികച്ച താരമായി തെരഞ്ഞെടുത്തു. വിൻസെന്റ് കൊമ്പാനിയുടെ പരിശീലനത്തിൽ ബയേൺ നേരത്തെ തന്നെ കിരീടമുറപ്പിച്ചിരുന്നെങ്കിലും, ശനിയാഴ്ച നടന്ന മത്സരത്തിന് ശേഷമാണ് ഔദ്യോഗികമായി ട്രോഫി കൈമാറിയത്.
ട്രോഫി ഏറ്റുവാങ്ങിയതിന് പിന്നാലെ ടീമംഗങ്ങൾ പരമ്പരാഗത രീതിയിലുള്ള ബിയർ ഷവർ ആഘോഷങ്ങളിൽ പങ്കുചേർന്നു. എട്ടു വർഷത്തെ സേവനത്തിന് ശേഷം ക്ലബ്ബ് വിടുന്ന ലിയോൺ ഗോറെറ്റ്സ്കയുടെ കൈകളിലാണ് ക്യാപ്റ്റൻ മാനുവൽ നോയർ ട്രോഫി കൈമാറിയത്. വരാനിരിക്കുന്ന ജർമ്മൻ കപ്പ് ഫൈനലിൽ സ്റ്റട്ട്ഗാർട്ടിനെ നേരിടാൻ ഒരുങ്ങുകയാണ് ഇപ്പോൾ ടീം.

