ലോകകപ്പ് തയാറെടുപ്പുകൾക്കിടെ ഇംഗ്ലണ്ട് ടീമിന്റെ സാധനങ്ങൾ മോഷണം പോയി
ലോകകപ്പിനായുള്ള ഇംഗ്ലണ്ട് ടീമിന്റെ തയാറെടുപ്പുകൾക്ക് തിരിച്ചടിയായി, താരങ്ങളുടെ ബൂട്ടുകളും പരിശീലനത്തിനുള്ള പന്തുകളും മറ്റ് അവശ്യ ഉപകരണങ്ങളും അടങ്ങിയ പെട്ടി മോഷണം പോയി. കാൻസസ് സിറ്റിയിലെ ടീം ബേസിലേക്ക് ഇവ കൊണ്ടുപോകുന്നതിനിടെയാണ് സംഭവം.
റിപ്പോർട്ടുകൾ പ്രകാരം, പ്രമുഖ താരങ്ങളുടെ ബൂട്ടുകൾ, ഔദ്യോഗിക ടൂർണമെന്റ് പന്തുകൾ, പ്രധാന പരിശീലന സാമഗ്രികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ബുധനാഴ്ച നടക്കാനിരിക്കുന്ന ലോകകപ്പിലെ ആദ്യ മത്സരത്തിൽ ക്രൊയേഷ്യയെ നേരിടാനിരിക്കെ, നഷ്ടപ്പെട്ട സാധനങ്ങൾ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് ടീം മാനേജ്മെന്റ്. ഫ്ലോറിഡയിലെ പരിശീലന ക്യാമ്പിൽ നിന്ന് സാധനങ്ങൾ കൊണ്ടുപോകുന്നതിനിടെയാണ് മോഷണം നടന്നത്.
സംഭവത്തിൽ ഫുട്ബോൾ അസോസിയേഷൻ പ്രാദേശിക പൊലീസുമായി ചേർന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സാധനങ്ങൾ കൊണ്ടുപോകാൻ സഹായിച്ചവർക്ക് മോഷണത്തിൽ പങ്കുണ്ടോയെന്നും സംശയിക്കുന്നു. വിശകലനത്തിനുള്ള ഉപകരണങ്ങൾ, കോച്ചിങ് സാമഗ്രികൾ, മസാജ് ടേബിളുകൾ എന്നിവയും നഷ്ടപ്പെട്ടവയിൽ ഉൾപ്പെടുന്നു. ഇത് ഇംഗ്ലീഷ് ടീമിന്റെ ലോകകപ്പ് മുന്നൊരുക്കങ്ങൾക്ക് വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്.

