ഈ വർഷം നടക്കുന്ന ഫുട്ബോൾ ലോകകപ്പിൽ പങ്കെടുക്കുന്ന 48 ടീമുകൾക്ക് നൽകുന്ന തുകയിൽ 15 ശതമാനം വർധന വരുത്തുമെന്ന് ഫിഫ പ്രഖ്യാപിച്ചു. ലോകകപ്പ് മത്സരങ്ങളുടെ ടിക്കറ്റ് നിരക്കും യാത്രാച്ചെലവും സംബന്ധിച്ച് വ്യാപകമായ പരാതികൾ ഉയരുന്നതിനിടെയാണ് ഫിഫയുടെ ഈ സുപ്രധാന തീരുമാനം.
ടീമുകൾക്ക് തയ്യാറെടുപ്പുകൾക്കായി നൽകിയിരുന്ന തുക 1.5 മില്യൺ ഡോളറിൽ നിന്ന് 2.5 മില്യൺ ഡോളറായാണ് ഉയർത്തിയത്. യോഗ്യത നേടുന്ന ടീമുകൾക്കുള്ള പ്രതിഫലം 9 മില്യൺ ഡോളറിൽ നിന്ന് 10 മില്യൺ ഡോളറായും വർധിപ്പിച്ചിട്ടുണ്ട്.
ഇതിനുപുറമെ, ടീം അംഗങ്ങളുടെ ചെലവുകൾക്കും ടിക്കറ്റ് വിഹിതത്തിനുമായി നൽകുന്ന തുകയിൽ 16 മില്യൺ ഡോളറിലധികം വർധനവ് വരുത്തിയിട്ടുണ്ട്. അമേരിക്ക, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിലായാണ് ഇത്തവണത്തെ ലോകകപ്പ് മത്സരങ്ങൾ നടക്കുന്നത്.

