ഫുട്ബോൾ ലോകത്തെ അപ്രതീക്ഷിത തീരുമാനവുമായി ബ്രസീലിയൻ ഇതിഹാസം റൊണാൾഡീഞ്ഞോ. 46-ാം വയസ്സിൽ ഇറ്റാലിയൻ സീരി സി ക്ലബ്ബായ റാവെന്നയുമായി താരം കരാറിലെത്തി.
ബാഴ്സലോണയുടെയും എസി മിലാനുടേയും മുൻ സൂപ്പർ താരമായ റൊണാൾഡീഞ്ഞോയെ ജൂൺ 23-ന് മിയാമിയിൽ നടക്കുന്ന ചടങ്ങിൽ ഔദ്യോഗികമായി അവതരിപ്പിക്കും. അവസാന പ്രൊഫഷണൽ മത്സരത്തിന് ഒരു പതിറ്റാണ്ടിലേറെ കാലം പിന്നിടുമ്പോൾ, താരം വീണ്ടും കളിക്കളത്തിൽ ഇറങ്ങുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ.
ഗസെറ്റ ഡെല്ലോ സ്പോർട്ട് റിപ്പോർട്ട് പ്രകാരം, റാവെന്ന ക്ലബ്ബ് ഉടമ ഇഗ്നാസിയോ സിപ്രിയാനിയുമായാണ് റൊണാൾഡീഞ്ഞോ ധാരണയിലെത്തിയത്. ക്ലബ്ബിന്റെ പ്രീ-സീസൺ ക്യാമ്പിൽ താരം ചേരുമെന്നും പരിശീലകർക്ക് ഒപ്പം പ്രവർത്തിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ, കളിക്കാരൻ എന്ന നിലയിലാണോ അതോ പ്രൊമോഷണൽ ചുമതലകളിലാണോ അദ്ദേഹത്തിന്റെ പ്രധാന പങ്കെന്ന് വ്യക്തമല്ല.
“പുതിയ നിറങ്ങൾ, അതേ പുഞ്ചിരി,” ഗസെറ്റ ഡെല്ലോ സ്പോർട്ടിനോട് റൊണാൾഡീഞ്ഞോ പറഞ്ഞു. “പന്തിന് ഒപ്പം വീണ്ടും നൃത്തം ചെയ്യാൻ ഞാൻ കാത്തിരിക്കുകയാണ്. ഇഗ്നാസിയോയ്ക്കും സിപ്രിയാനി കുടുംബത്തിനുമൊപ്പം പുതിയൊരു ചരിത്രം കുറിക്കണം. ഫുട്ബോൾ എപ്പോഴും എനിക്ക് സന്തോഷം നൽകുന്ന ഒന്നാണ്, ആ ആവേശം റാവെന്നയിലും കൊണ്ടുവരാൻ ഞാൻ ആഗ്രഹിക്കുന്നു.”
റാവെന്നയുടെ നിർണ്ണായക നീക്കം
ഇതൊരു വിരമിക്കൽ നീക്കമല്ലെന്നാണ് ക്ലബ്ബിന്റെ നിലപാട്. കഴിഞ്ഞ സീസണിൽ പ്രൊമോഷൻ നേടാൻ സാധിക്കാതെ പോയ റാവെന്ന ഇത്തവണ വലിയ തയ്യാറെടുപ്പിലാണ്. റൊണാൾഡീഞ്ഞോയെ ക്ലബ്ബിലെത്തിക്കുന്നതിലൂടെ ആഗോളതലത്തിൽ തന്നെ വലിയ ശ്രദ്ധ നേടാൻ ടീമിന് സാധിക്കും.
ഈ നീക്കം ക്ലബ്ബിന് വലിയൊരു നേട്ടമാണെന്ന് സിപ്രിയാനി പ്രതികരിച്ചു. തനിക്ക് റാവെന്നയോടുള്ള വൈകാരികമായ ബന്ധവും അദ്ദേഹം പങ്കുവെച്ചു.
“24 വർഷം അമേരിക്കയിലായിരുന്നെങ്കിലും റാവെന്നയാണ് എന്റെ വീട്,” സിപ്രിയാനി വ്യക്തമാക്കി. “റൊണാൾഡീഞ്ഞോയെ ക്ലബ്ബിലെത്തിക്കാൻ കഴിഞ്ഞത് വലിയ കാര്യമാണ്. അദ്ദേഹം എന്റെ വലിയൊരു ആരാധനാപാത്രമാണ്, മൈതാനത്തിന് പുറത്തും അദ്ദേഹത്തിന് വലിയ സ്വാധീനമുണ്ട്.”
പുതിയ തലമുറയെ ഫുട്ബോളിലേക്കും റാവെന്നയുടെ ഭാവി പദ്ധതികളിലേക്കും ആകർഷിക്കാൻ റൊണാൾഡീഞ്ഞോയുടെ സാന്നിധ്യം സഹായിക്കുമെന്നും സിപ്രിയാനി കൂട്ടിച്ചേർത്തു.
മിയാമിയിലെ ചടങ്ങിൽ റാവെന്നയുടെ പുതിയ ജേഴ്സിയും പുറത്തിറക്കും. ക്ലബ്ബിന്റെ ‘R’ ചിഹ്നവും റൊണാൾഡീഞ്ഞോയുടെ ‘R10’ ലോഗോയും ചേർത്തുള്ള ഡിസൈനായിരിക്കും ജേഴ്സിയിൽ ഉണ്ടാവുകയെന്ന് സ്കൈ സ്പോർട്ട് ഇറ്റാലിയ റിപ്പോർട്ട് ചെയ്യുന്നു.
എങ്കിലും താരം കളിക്കുമോ എന്ന കാര്യത്തിൽ ഔദ്യോഗികമായി സ്ഥിരീകരണമില്ല. റാവെന്ന വൈസ് പ്രസിഡന്റ് അരിയെഡോ ബ്രൈഡ പറഞ്ഞത്, “പ്രായമില്ലാത്ത ചാമ്പ്യനാണ് റൊണാൾഡീഞ്ഞോ, അദ്ദേഹം ക്ലബ്ബിന്റെ ഭാഗമാകും, ഇതൊരു വലിയ നേട്ടമാണ്” എന്നാണ്.
Also Read: ഹെയ്തിയെ 3-0ത്തിന് തോൽപ്പിച്ച് ബ്രസീൽ; കാർലോ ആഞ്ചലോട്ടിക്ക് ഉത്തരങ്ങൾ ലഭിച്ചോ?
“അടുത്ത ദിവസങ്ങളിൽ വലിയൊരു പരിപാടി നടക്കും. അദ്ദേഹം കളിക്കുമോ എന്ന് കാത്തിരുന്ന് കാണാം, പക്ഷേ അതൊരിക്കലും തള്ളിക്കളയാനാകില്ല. അദ്ദേഹം ഒരു മികച്ച ചാമ്പ്യനാണ്,” ബ്രൈഡ കൂട്ടിച്ചേർത്തു.
2015-ൽ ഫ്ലുമിനെൻസിക്കുവേണ്ടിയാണ് റൊണാൾഡീഞ്ഞോ അവസാനമായി പ്രൊഫഷണൽ ഫുട്ബോൾ കളിച്ചത്. ലോകകപ്പ് വിജയം, ബാലൺ ഡി ഓർ, ചാമ്പ്യൻസ് ലീഗ് കിരീടം തുടങ്ങി വലിയ നേട്ടങ്ങൾ സ്വന്തമാക്കിയ താരം കൂടിയാണ് അദ്ദേഹം.
ഇപ്പോൾ 46-ാം വയസ്സിൽ അദ്ദേഹം വീണ്ടും ഒരു യൂറോപ്യൻ ക്ലബ്ബുമായി കരാറിലെത്തിയതോടെ, ഫുട്ബോൾ ലോകം റാവെന്ന എന്ന ക്ലബ്ബിനെ കൗതുകത്തോടെയാണ് ഉറ്റുനോക്കുന്നത്.

