ജംഷഡ്പൂർ എഫ്‌സിക്ക് തകർപ്പൻ ജയം; ചെന്നൈയിൻ എഫ്‌സിയെ വീഴ്ത്തിയത് നാല് ഗോളുകൾക്ക്
ജംഷഡ്‌പൂർ: ഇന്ത്യൻ സൂപ്പർ ലീഗ് (ISL) 2025-26 സീസണിൽ നടന്ന മത്സരത്തിൽ ചെന്നൈയിൻ എഫ്‌സിക്കെതിരെ ജംഷഡ്‌പൂർ എഫ്‌സിക്ക് തകർപ്പൻ ജയം. ശനിയാഴ്ച ജെആർഡി ടാറ്റ സ്പോർട്സ് കോംപ്ലക്സിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ആതിഥേയർ വിജയിച്ചത്. സനൻ മുഹമ്മദിന്റെ ഇരട്ട ഗോളുകളും റാഫേൽ മെസ്സി ബൗളി, നിക്കോള സ്റ്റൊജാനോവിച്ച് എന്നിവരുടെ ഗോളുകളുമാണ് ജംഷഡ്‌പൂരിന് അർഹിച്ച വിജയം സമ്മാനിച്ചത്.
ഈ വിജയത്തോടെ അഞ്ച് മത്സരങ്ങൾക്ക് ശേഷം ജംഷഡ്‌പൂർ 18 പോയിന്റുമായി പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തേക്ക് ഉയർന്നു. ഒമ്പത് പോയിന്റുമായി ചെന്നൈയിൻ എഫ്‌സി പത്താം സ്ഥാനത്ത് തുടരുന്നു.
ഏഴാം മിനിറ്റിൽ തന്നെ ജംഷഡ്‌പൂർ ലീഡ് നേടി. വലതുവശത്തുനിന്നും റോസൻബർഗ് ഗബ്രിയേൽ നൽകിയ പാസ് മെസ്സി ബൗളിക്ക് കണക്ട് ചെയ്യാൻ സാധിച്ചില്ലെങ്കിലും, പന്ത് ലഭിച്ച സനൻ മുഹമ്മദ് അനായാസം വലയിലാക്കി. പിന്നീട് തലാൽ, സ്റ്റൊജാനോവിച്ച് എന്നിവരിലൂടെ ജംഷഡ്‌പൂർ ആക്രമണം തുടർന്നു. മറുവശത്ത് മന്ദാർ ദേശായിയുടെ പാസിൽ ഇർഫാൻ യാദ്‌വാദിന്റെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങിയത് ചെന്നൈയിന് തിരിച്ചടിയായി.
27-ാം മിനിറ്റിൽ ജംഷഡ്‌പൂർ ലീഡ് ഉയർത്തി. നിഖിൽ ബാർല നൽകിയ ക്രോസിൽ ഉയർന്നുചാടി ഹെഡ്ഡറിലൂടെ മെസ്സി ബൗളിയാണ് രണ്ടാം ഗോൾ നേടിയത്. ഇടവേളയ്ക്ക് പിരിയും മുൻപ് കൂടുതൽ ഗോളുകൾ നേടാൻ ആതിഥേയർ ശ്രമിച്ചെങ്കിലും നടന്നില്ല.
രണ്ടാം പകുതിയിൽ ചെന്നൈയിൻ തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും ജംഷഡ്‌പൂരിന്റെ പ്രതിരോധം ശക്തമായിരുന്നു. 58-ാം മിനിറ്റിൽ ഗോൾകീപ്പറെയും മറികടന്ന് പന്ത് വലയിലെത്തിച്ച് സനൻ തന്റെ രണ്ടാമത്തെയും ടീമിന്റെ മൂന്നാമത്തെയും ഗോൾ കണ്ടെത്തി. 68-ാം മിനിറ്റിൽ പ്രകാശേശ്വരൻ എസ്സിലൂടെ ചെന്നൈയിൻ ഒരു ഗോൾ മടക്കി. എന്നാൽ പത്ത് മിനിറ്റിനുള്ളിൽ റോസൻബർഗ് ഗബ്രിയേലിന്റെയും റെയ് തച്ചിക്കാവയുടെയും നീക്കത്തിനൊടുവിൽ സ്റ്റൊജാനോവിച്ച് നാലാം ഗോളും നേടിയതോടെ ജംഷഡ്‌പൂരിന്റെ വിജയം ഉറപ്പായി. പിന്നീട് ഇരു ടീമുകളും ഗോളുകൾക്കായി ശ്രമിച്ചെങ്കിലും സ്കോർ ബോർഡിൽ മാറ്റമുണ്ടായില്ല.
Published on Apr 25, 2026

