റോബർട്ട് ലെവൻഡോവ്സ്കിക്ക് പിൻഗാമി; ചെൽസി താരം ജോവോ പെഡ്രോ ബാഴ്‌സലോണയുടെ ലക്ഷ്യത്തിൽ
റോബർട്ട് ലെവൻഡോവ്സ്കിക്ക് പകരക്കാരനായി ചെൽസി സ്ട്രൈക്കർ ജോവോ പെഡ്രോയെ ബാഴ്‌സലോണ പരിഗണിക്കുന്നതായി ഡയറിയോ സ്പോർട്ട് റിപ്പോർട്ട് ചെയ്യുന്നു. ബാഴ്സലോണയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നായി ഈ ബ്രസീലിയൻ താരത്തെ മാറ്റിയിരിക്കുകയാണ്.
അത്ലറ്റിക്കോ മാഡ്രിഡിന്റെ ജൂലിയൻ അൽവാരസിനെ ടീമിലെത്തിക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് പെഡ്രോയിലേക്ക് ബാഴ്‌സലോണ ശ്രദ്ധ തിരിച്ചത്. ചെൽസിക്കൊപ്പം മികച്ച സീസണിലൂടെയാണ് ഇരുപത്തിനാലുകാരനായ പെഡ്രോ കടന്നുപോകുന്നത്.
തന്റെ തന്ത്രങ്ങൾക്ക് അനുയോജ്യമായ ടാക്റ്റിക്കൽ ബോധവും കളിക്കാരുമായി ഒത്തുചേർന്ന് കളിക്കാനുള്ള കഴിവും പെഡ്രോയ്ക്കുണ്ടെന്ന് ബാഴ്സലോണ കോച്ച് ഹാൻസി ഫ്ലിക്ക് വിശ്വസിക്കുന്നു. മികച്ച ഫിനിഷിംഗ് പാടവവും താരത്തെ വ്യത്യസ്തനാക്കുന്നു.
ചെൽസിക്ക് അത്ര മികച്ചതല്ലാത്ത ഈ സീസണിലും മികച്ച പ്രകടനമാണ് പെഡ്രോ കാഴ്ചവെച്ചത്. എല്ലാ മത്സരങ്ങളിൽ നിന്നുമായി 20 ഗോളുകളും ഒമ്പത് അസിസ്റ്റുകളും താരം ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്. നോട്ടിങ്ഹാം ഫോറസ്റ്റിനെതിരായ മത്സരത്തിൽ താരം നേടിയ ഗോളും ഇതിൽ ഉൾപ്പെടുന്നു.
പ്രീമിയർ ലീഗിലെ അരങ്ങേറ്റം മുതൽ പെഡ്രോയെ ബാഴ്‌സലോണ സ്പോർട്ടിംഗ് ഡയറക്ടർ ഡെക്കോ നിരീക്ഷിച്ചുവരികയാണ്. ഇതിനകം തന്നെ താരത്തിന്റെ മാനേജർമാരുമായി ബാഴ്‌സലോണ അധികൃതർ സംസാരിച്ചിട്ടുണ്ട്.
ഏകദേശം 80 മുതൽ 100 ദശലക്ഷം യൂറോ വരെയാണ് താരത്തിന്റെ മൂല്യം പ്രതീക്ഷിക്കുന്നത്.

