കെനെറ്റ് ഐഖോണിനെ സ്വന്തമാക്കാൻ ബയേൺ മ്യൂണിക്ക് ശ്രമം നടത്തിയിരുന്നു; പുതിയ വിവരങ്ങൾ പുറത്ത്
ഈ വേനൽക്കാലത്തെ ജർമ്മൻ ഫുട്ബോൾ ട്രാൻസ്ഫർ വിപണിയിലെ പ്രധാന ചർച്ചാവിഷയമായി ഹെർത്ത ബിഎസ്‌സിയുടെ 16 വയസ്സുകാരനായ മിഡ്‌ഫീൽഡർ കെനെറ്റ് ഐഖോൺ മാറിയിരിക്കുകയാണ്. ഈ യുവതാരവും ബയേൺ മ്യൂണിക്ക് പ്രതിനിധികളും തമ്മിൽ നടന്ന കൂടിക്കാഴ്ചയെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നു.
ഐഖോണിനെ ടീമിലെത്തിക്കുന്ന കാര്യത്തിൽ ബയേണിൽ വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉയരുന്നത്. ട്രാൻസ്ഫർ ഫീ ഇനത്തിൽ ഏകദേശം 9 ദശലക്ഷം യൂറോയും സൈനിംഗ്-ഓൺ ഫീ ഇനത്തിൽ 10 ദശലക്ഷം യൂറോയും ചെലവാകുമെന്നതിനാൽ സൂപ്പർവൈസറി ബോർഡിലെ പലരും ഈ നീക്കത്തെ എതിർക്കുന്നു.
എന്നാൽ, മാക്സ് എബെർൽ, ക്രിസ്റ്റോഫ് ഫ്രൂണ്ട്, വിൻസെന്റ് കമ്പാനി എന്നിവരുടെ നേതൃത്വത്തിലുള്ള സ്പോർട്ടിംഗ് മാനേജ്മെന്റ് ഈ കരാറിന് ശക്തമായ പിന്തുണ നൽകി. ഐഖോണിനെ ബയേണിലേക്ക് വരാൻ നേരിട്ട് ബോധ്യപ്പെടുത്താൻ വിൻസെന്റ് കമ്പാനി ഒരു കൂടിക്കാഴ്ചയും നടത്തി.
ബിൾഡിന്റെ റിപ്പോർട്ട് പ്രകാരം, പാരീസ് സെന്റ് ജെർമെെയ്‌നിനെതിരായ ചാമ്പ്യൻസ് ലീഗ് സെമിഫൈനലിന്റെ രണ്ടാം പാദത്തിന് മുന്നോടിയായാണ് ക്ലബ് ഐഖോണിനെ മ്യൂണിക്കിലേക്ക് വിമാനത്തിൽ എത്തിച്ചത്. മ്യൂണിക്കിലെ ഹോട്ടൽ വിയർ ജഹ്രെസീറ്റനിൽ വെച്ച് എബെർൽ ഒരു കൂടിക്കാഴ്ച ക്രമീകരിക്കുകയും, അവിടെ വെച്ച് കമ്പാനി യുവതാരവുമായി മണിക്കൂറുകളോളം സംസാരിക്കുകയും ചെയ്തു.
ഐഖോണിനെ ഉടൻ തന്നെ സീനിയർ ടീമിന്റെ ഭാഗമാക്കുമെന്ന വ്യക്തമായ സന്ദേശമാണ് ബയേണിന്റെ സ്പോർട്ടിംഗ് ടീം നൽകിയത്.
എങ്കിലും, സൂപ്പർവൈസറി ബോർഡിന്റെ എതിർപ്പിനെത്തുടർന്ന് താരത്തെ മ്യൂണിക്കിലേക്ക് എത്തിക്കാനുള്ള നീക്കം ഇപ്പോൾ ഉപേക്ഷിച്ചിരിക്കുകയാണ്. ഐഖോണിനെ സൈൻ ചെയ്യാൻ ആഗ്രഹിക്കുന്ന മുൻനിര ക്ലബ്ബുകളിൽ ബയർ ലെവർകൂസൻ, മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ എന്നിവരും ഉൾപ്പെടുന്നു.

