ബ്രസീലിയൻ താരം നെയ്മറിന് കാൽ പേശികളിൽ രണ്ടാം ഘട്ട പരിക്ക് (grade-two calf injury) സ്ഥിരീകരിച്ചതായി ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ (CBF) വ്യാഴാഴ്ച അറിയിച്ചു. ഇതോടെ വരാനിരിക്കുന്ന സൗഹൃദ മത്സരങ്ങളും ലോകകപ്പിലെ ആദ്യ മത്സരവും താരത്തിന് നഷ്ടമാകും.
താരത്തിന്റെ പരിക്കിനെക്കുറിച്ച് സിബിഎഫ് ഡോക്ടർ റോഡ്രിഗോ ലാസ്മറാണ് വിവരങ്ങൾ പങ്കുവെച്ചത്. 34-കാരനായ നെയ്മർക്ക് സുഖം പ്രാപിക്കാൻ രണ്ടാഴ്ച മുതൽ മൂന്നാഴ്ച വരെ സമയം വേണ്ടിവരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
“നെയ്മർ ഇന്നലെ ഗ്രാൻജ കൊമാരിയിൽ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് വൈദ്യപരിശോധനകൾ നടത്തി. എംആർഐ സ്കാനിംഗിൽ കാലിലെ പേശിക്ക് രണ്ടാം ഘട്ട പരിക്കാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സാധാരണ നീര് മാത്രമാണെന്നാണ് കരുതിയിരുന്നതെങ്കിലും അതല്ലെന്ന് സ്കാനിംഗിൽ വ്യക്തമായി. രണ്ടാഴ്ചയ്ക്കുള്ളിൽ താരം തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ,” ലാസ്മർ പറഞ്ഞു.
നെയ്മറെ ടീമിൽ നിന്ന് ഒഴിവാക്കുമോ എന്ന കാര്യത്തിൽ അദ്ദേഹം നിലവിൽ പ്രതികരിച്ചിട്ടില്ല.
ചൊവ്വാഴ്ച ടീമിനൊപ്പം ചേർന്ന നെയ്മർ, ബുധനാഴ്ച നടന്ന പരിശീലനത്തിൽ പങ്കെടുത്തിരുന്നില്ല. കാലിലെ നീർവീക്കം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ തെരെസോപോളിസിലെ സ്വകാര്യ ക്ലിനിക്കിൽ പരിശോധനയ്ക്ക് അയക്കുകയായിരുന്നു.
തുടക്കത്തിൽ കരുതിയതുപോലെ വെറും നീരല്ല, മറിച്ച് പേശികളിലെ നാരുകൾക്ക് ഭാഗികമായി ക്ഷതമേറ്റുള്ള രണ്ടാം ഘട്ട പരിക്കാണ് നെയ്മറിനുള്ളതെന്ന് ലാസ്മർ വിശദീകരിച്ചു. ഇതിന് വിശ്രമവും കൃത്യമായ ചികിത്സയും അനിവാര്യമാണ്.
നെയ്മർ ഫിറ്റാണെന്നും പരിശീലനം തുടങ്ങാൻ തയ്യാറാണെന്നുമായിരുന്നു സാൻഡോസ് ക്ലബ്ബ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ഇപ്പോഴത്തെ റിപ്പോർട്ടുകൾ ഇതിന് വിരുദ്ധമാണ്.
ഇതോടെ ഞായറാഴ്ച പനാമയ്ക്കെതിരെ നടക്കാനിരിക്കുന്ന സൗഹൃദ മത്സരവും, തുടർന്ന് ക്ലീവ്‌ലാൻഡിൽ നടക്കുന്ന ഈജിപ്തിനെതിരായ മത്സരവും നെയ്മറിന് നഷ്ടമാകും. ജൂൺ 13-ന് ന്യൂജേഴ്‌സിയിൽ വെച്ച് മൊറോക്കോയ്ക്കെതിരെ നടക്കുന്ന ലോകകപ്പ് ഉദ്ഘാടന മത്സരത്തിലും താരം കളിക്കാൻ സാധ്യതയില്ല.
ഹെയ്തിയും സ്കോട്ട്ലൻഡും ഉൾപ്പെടുന്ന ഗ്രൂപ്പ് സിയിലാണ് ബ്രസീൽ ഉള്ളത്.
ബ്രസീലിന് ഇരട്ട തിരിച്ചടി!
ആഴ്സണലും പാരിസ് സെന്റ് ജെർമെനും തമ്മിലുള്ള ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പങ്കെടുത്തതിനെത്തുടർന്ന് ഗബ്രിയേൽ മഗൽഹെയ്സ്, മാർക്കിഞ്ഞോസ്, ഗബ്രിയേൽ മാർട്ടിനെല്ലി എന്നിവർ ഞായറാഴ്ചത്തെ മത്സരത്തിൽ നിന്ന് നേരത്തെ തന്നെ പുറത്തായിരുന്നു.
കോച്ച് കാർലോ ആഞ്ചലോട്ടി ചുമതലയേറ്റ ശേഷം നെയ്മറെ ടീമിലേക്ക് പരിഗണിച്ചിരുന്നില്ല. എന്നാൽ, കഴിഞ്ഞ ആഴ്ച താരം തിരികെ എത്തിയത് ആരാധകരിൽ വലിയ പ്രതീക്ഷയുണ്ടാക്കിയിരുന്നു. 128 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് 79 ഗോളുകൾ നേടിയിട്ടുള്ള നെയ്മർ കരിയറിൽ പലപ്പോഴും പരിക്ക് കാരണം പുറത്തിരിക്കേണ്ടി വന്നിട്ടുണ്ട്.
മെയ് തുടക്കത്തിൽ നൽകിയ അഭിമുഖത്തിൽ, നെയ്മർക്ക് പ്രത്യേക പരിഗണന നൽകില്ലെന്നും ഫിറ്റ്‌നസും ഫോമും മാത്രം കണക്കിലെടുത്തായിരിക്കും ടീമിൽ സ്ഥാനം നൽകുകയെന്നും ആഞ്ചലോട്ടി വ്യക്തമാക്കിയിരുന്നു.
നിലവിൽ, നെയ്മറില്ലാതെ മുന്നോട്ട് പോകാനാണ് ബ്രസീലിന്റെ തീരുമാനം.

