ബാഴ്സലോണ താരം റാഫീഞ്ഞയ്ക്ക് പിതാവിൽ നിന്ന് സാമ്പത്തിക വഞ്ചന നേരിട്ടെന്ന് റിപ്പോർട്ട്
ബാഴ്സലോണയുടെ ബ്രസീലിയൻ താരം റാഫീഞ്ഞയ്ക്ക് സ്വന്തം പിതാവായ റാഫേൽ ബെല്ലോളിയിൽ നിന്ന് സാമ്പത്തിക വഞ്ചന നേരിട്ടതായി റിപ്പോർട്ടുകൾ. വർഷങ്ങളായി താരം അറിയാതെ അദ്ദേഹത്തിന്റെ ഇമേജ് റൈറ്റ്സ് വഴിയുള്ള വരുമാനത്തിന്റെയും മറ്റ് വാണിജ്യ കരാറുകളുടെയും 80 ശതമാനവും പിതാവ് കൈക്കലാക്കിയതായാണ് വിവരം.
ബാഴ്സലോണയിൽ 10 ദശലക്ഷം യൂറോ വിലമതിക്കുന്ന വീട് വാങ്ങാൻ ഭാര്യയുമായി ചേർന്ന് ശ്രമിക്കുന്നതിനിടെയാണ് റാഫീഞ്ഞ ഈ തട്ടിപ്പ് തിരിച്ചറിയുന്നത്. ബാങ്കിൽ താൻ കരുതിയതിനേക്കാൾ വളരെ കുറഞ്ഞ തുകയേ ഉള്ളൂവെന്ന് സാമ്പത്തിക സ്ഥാപനങ്ങൾ താരത്തെ അറിയിച്ചതോടെയാണ് സത്യം പുറത്തുവന്നത്.
ഈ സംഭവത്തിന് പിന്നാലെ, പിതാവുമായുള്ള എല്ലാ ഔദ്യോഗികവും വ്യക്തിപരവുമായ സാമ്പത്തിക ഇടപാടുകളും റാഫീഞ്ഞ അവസാനിപ്പിച്ചു. തന്റെ കരിയറിന്റെയും പരസ്യങ്ങളുടെയും മാനേജ്മെന്റ് ചുമതല ഫിഫ അംഗീകൃത ഏജന്റായ ഭാര്യാപിതാവ് അലക്സാണ്ടർ മഡെയ്റയെ താരം ഏൽപ്പിച്ചു.
അതേസമയം, തങ്ങൾ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന വാർത്തകൾ റാഫീഞ്ഞയുടെ ഭാര്യ നതാലിയ ബെല്ലോളി സോഷ്യൽ മീഡിയയിലൂടെ നിഷേധിച്ചു. തങ്ങൾ ഇപ്പോഴും സാമ്പത്തികമായി സുരക്ഷിതരാണെന്നും വാർത്തകളിൽ പറയുന്നതുപോലെ പട്ടിണിയിലല്ലെന്നും അവർ വ്യക്തമാക്കി.
സാമ്പത്തിക പ്രതിസന്ധി കാരണം റാഫീഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ സൗദി പ്രോ ലീഗിലേക്ക് കൂടുമാറുമെന്ന് അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. എന്നാൽ, താരത്തെ നിലനിർത്താനാണ് ബാഴ്സലോണയുടെ തീരുമാനം.

