റിയൽ മാഡ്രിഡിന്റെ പുതിയ പരിശീലകൻ ജോസ് മൗറീഞ്ഞോ ഒരു തമാശരൂപേണ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 2026 ലോകകപ്പിൽ കളിക്കുന്ന തന്റെ താരങ്ങൾ നേരത്തെ പുറത്തായി ക്ലബ്ബിന്റെ പ്രീ-സീസൺ പരിശീലനത്തിനായി വേഗത്തിൽ മടങ്ങിയെത്തണമെന്നാണ് മൗറീഞ്ഞോ പറയുന്നത്. മുൻ ഇംഗ്ലീഷ് താരം അഡെബായോ അക്കിൻഫെൻവയുടെ ‘ബീസ്റ്റ് മോഡ് ഓൺ’ പോഡ്‌കാസ്റ്റിൽ സംസാരിക്കവേയാണ് ലോകകപ്പിനെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് അദ്ദേഹം പങ്കുവെച്ചത്. റിയൽ മാഡ്രിഡ് താരങ്ങൾ തോറ്റ് അവധിക്ക് പോകണമെന്നും, പ്രീ-സീസണിനായി അവർ ഉടൻ തിരിച്ചെത്തണമെന്നുമാണ് താൻ ആഗ്രഹിക്കുന്നതെന്ന് മൗറീഞ്ഞോ ചിരിയോടെ പറഞ്ഞു.
ജൂലൈ 13-ന് വാൽഡെബെബാസിൽ വെച്ച് റിയൽ മാഡ്രിഡിന്റെ പ്രീ-സീസൺ പരിശീലനം ആരംഭിക്കാനാണ് മൗറീഞ്ഞോയുടെ തീരുമാനം. ലോകകപ്പ് ഫൈനലിന് ആറ് ദിവസം മുമ്പാണ് ഇത്. ലോകകപ്പിൽ കൂടുതൽ മുന്നോട്ട് പോകുന്ന താരങ്ങൾക്ക് അധിക വിശ്രമം അനുവദിക്കേണ്ടി വരും, ഇത് ക്ലബ്ബുമായുള്ള പരിശീലന സമയം കുറയ്ക്കുമെന്ന് മൗറീഞ്ഞോ ചൂണ്ടിക്കാട്ടി. ഒരു പരിശീലകൻ എന്ന നിലയിൽ ക്ലബ്ബ് ദൗത്യത്തിന് മുൻഗണന നൽകുന്നതിനാലാണ് അദ്ദേഹം ഇങ്ങനെ ആഗ്രഹിക്കുന്നത്.
നിലവിൽ റിയൽ മാഡ്രിഡിന്റെ 13 താരങ്ങൾ വടക്കേ അമേരിക്കയിൽ ലോകകപ്പിൽ കളിക്കുന്നുണ്ട്. വിനീഷ്യസ് ജൂനിയർ, എൻഡ്രിക് (ബ്രസീൽ), കിലിയൻ എംബാപ്പെ, ഓറേലിയൻ ചൗമേനി (ഫ്രാൻസ്), ജൂഡ് ബെല്ലിംഗ്ഹാം (ഇംഗ്ലണ്ട്), അന്റോണിയോ റൂഡിഗർ (ജർമ്മനി), തിബോ കോർട്ടുവ (ബെൽജിയം), ഫെഡറിക്കോ വാൽവെർദെ (ഉറുഗ്വേ), ഡേവിഡ് അലാബ (ഓസ്ട്രിയ), ആർദ ഗുലർ (തുർക്കി), ബെർണാഡോ സിൽവ (പോർച്ചുഗൽ), ബ്രാഹിം ഡയസ് (മൊറോക്കോ) എന്നിവരാണവർ.
ഇതിൽ ഗ്രൂപ്പ് ഡിയിൽ അവസാന സ്ഥാനക്കാരായി പുറത്തായ തുർക്കിയുടെ ആർദ ഗുലർ മാത്രമാണ് നോക്കൗട്ട് ഘട്ടത്തിൽ എത്താത്തത്. ബാക്കിയുള്ള പത്ത് താരങ്ങളും നോക്കൗട്ട് റൗണ്ടിൽ കളിക്കുമെന്നാണ് കരുതപ്പെടുന്നത്.
“ചില മത്സരങ്ങൾ തുടങ്ങിയാൽ പത്ത് മിനിറ്റിനുള്ളിൽ തന്നെ ഞാൻ ടിവി ഓഫ് ചെയ്യും. ലോകകപ്പ് ഫുട്ബോളിന്റെ ഏറ്റവും വലിയ വേദിയാണെന്ന് എനിക്കറിയാം. ലോകം മുഴുവൻ ഫുട്ബോൾ ശ്വസിക്കുന്ന സമയം കൂടിയാണിത്. സാമൂഹിക തലത്തിൽ ഇതിന് വലിയ പ്രാധാന്യമുണ്ട്, പക്ഷേ ഫുട്ബോൾ എന്ന നിലയിൽ 7-1, 5-1 തുടങ്ങിയ സ്‌കോറുകൾ ലോകകപ്പിൽ സംഭവിക്കാൻ പാടില്ലാത്തതാണ്,” മൗറീഞ്ഞോ പറഞ്ഞു.
“നോക്കൗട്ട് ഘട്ടം മുതൽ കളി കൃത്യമായി കാണാനാണ് ഞാൻ ഉദ്ദേശിക്കുന്നത്. ബ്രസീൽ-മൊറോക്കോ മത്സരം മികച്ചതായിരുന്നു. മറ്റുള്ള മത്സരങ്ങളുടെ സമയത്ത് ഞാൻ നല്ല ഭക്ഷണം കഴിക്കാനും ഉറങ്ങാനും ആണ് താൽപ്പര്യപ്പെടുന്നത്. പുലർച്ചെ മൂന്ന് മണി വരെ എഴുന്നേറ്റിരുന്ന് മത്സരം കാണാൻ എനിക്ക് സാധിക്കില്ല,” അദ്ദേഹം വ്യക്തമാക്കി.
