ഫുട്ബോൾ ലോകകപ്പിന് തുടക്കമാകുമ്പോൾ ടിക്കറ്റ് നിരക്കുകൾ റെക്കോർഡ് ഉയരത്തിലെത്തിയിരിക്കുകയാണ്. അമേരിക്ക, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിലായി നടക്കുന്ന ടൂർണമെൻ്റിൽ ഫിഫ ഡൈനാമിക് പ്രൈസിംഗ് രീതിയാണ് പിന്തുടരുന്നത്. ടിക്കറ്റ് വിൽപ്പന തുടങ്ങിയത് മുതൽ പലതവണ വില വർധിപ്പിച്ചതാണ് ഇപ്പോൾ വലിയ വിമർശനങ്ങൾക്കും കാരണമായിരിക്കുന്നത്. വടക്കേ അമേരിക്കൻ വിപണിക്ക് അനുയോജ്യമായ നിരക്കുകളാണ് ഇതെന്നാണ് ഫിഫ പ്രസിഡൻ്റ് ജിയാനി ഇൻഫാൻ്റിനോയുടെ പക്ഷം, എന്നാൽ ടിക്കറ്റ് വില അഞ്ച് അക്കം കടന്നത് ആരാധകരെ അമ്പരപ്പിക്കുന്നുണ്ട്.
മത്സരങ്ങൾ തുടങ്ങാറായെങ്കിലും പല മത്സരങ്ങൾക്കും ഇപ്പോഴും ടിക്കറ്റുകൾ ലഭ്യമാണ്. നിലവിൽ 29 മത്സരങ്ങൾ മാത്രമാണ് പൂർണ്ണമായും വിറ്റുതീർന്നത്. സെമി ഫൈനലുകളും ക്വാർട്ടർ ഫൈനലുകളും ഉൾപ്പെടെ 75 മത്സരങ്ങളിലെ ടിക്കറ്റുകൾ ഇപ്പോഴും ബാക്കിയുണ്ട്. കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകൾ ഏതാണ്ട് തീർന്നു കഴിഞ്ഞു. ഉദാഹരണത്തിന്, അമേരിക്കയും പരാഗ്വേയും തമ്മിലുള്ള ഉദ്ഘാടന മത്സരത്തിൻ്റെ ടിക്കറ്റുകൾക്ക് 1,120 ഡോളറാണ് ഏറ്റവും കുറഞ്ഞ നിരക്ക്. ചില മത്സരങ്ങളിൽ മാത്രമാണ് സാധാരണക്കാർക്ക് താങ്ങാനാവുന്ന നിരക്കിലുള്ള ടിക്കറ്റുകൾ അവശേഷിക്കുന്നത്.
മത്സരങ്ങൾ അടുക്കുമ്പോൾ കൂടുതൽ ടിക്കറ്റുകൾ ലഭ്യമാകുമെന്നാണ് ഫിഫയുടെ വിശദീകരണം. നോക്കൗട്ട് റൗണ്ടുകളിലേക്ക് യോഗ്യത നേടുന്ന ടീമുകൾക്കായുള്ള ടിക്കറ്റുകൾ നിലവിൽ മാറ്റി വെച്ചിരിക്കുകയാണ്. ഫിഫയുടെ ഔദ്യോഗിക പ്ലാറ്റ്‌ഫോമിന് പുറമെ സ്റ്റബ്‌ഹബ്ബ്, സീറ്റ് ഗീക്ക് തുടങ്ങിയ റീസെയിൽ സൈറ്റുകളിലും ടിക്കറ്റുകൾ ലഭ്യമാണ്. ചില മത്സരങ്ങളിൽ ഫിഫയുടെ ഔദ്യോഗിക സൈറ്റിനെക്കാൾ കുറഞ്ഞ നിരക്കിൽ ഇത്തരം സൈറ്റുകളിൽ ടിക്കറ്റുകൾ ലഭിക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. ടിക്കറ്റ് വില അമിതമാണെങ്കിലും ഫൈനൽ മത്സരത്തിനായുള്ള ടിക്കറ്റ് തിരക്ക് ഇതിനകം തന്നെ വർധിച്ചു തുടങ്ങിയിട്ടുണ്ട്.

