2026 ഫിഫ ലോകകപ്പിന് യോഗ്യത നേടാൻ ഇറ്റലിക്ക് കഴിഞ്ഞിരുന്നില്ലെങ്കിലും, ടൂർണമെന്റിൽ പങ്കെടുക്കാൻ അവർക്ക് ചെറിയൊരു പ്രതീക്ഷ ഇപ്പോഴും ബാക്കിയുണ്ട്. അമേരിക്കയും ഇസ്രായേലുമായുള്ള സംഘർഷങ്ങൾക്കിടയിൽ ലോകകപ്പ് മത്സരങ്ങൾ മാറ്റിസ്ഥാപിക്കണമെന്ന ഇറാൻ്റെ ആവശ്യം ഫിഫ തള്ളിയതോടെയാണിത്. ഇറാൻ്റെ എല്ലാ ഗ്രൂപ്പ് മത്സരങ്ങളും അമേരിക്കയിൽ നടക്കുമെന്നാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. ഇവ മെക്സിക്കോയിലേക്ക് മാറ്റാനായിരുന്നു ഇറാൻ്റെ ആവശ്യം.
യൂറോപ്യൻ പ്ലേ ഓഫ് ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ ബോസ്നിയ ആൻഡ് ഹെർസഗോവിനയോട് പരാജയപ്പെട്ടതോടെയാണ് ഇറ്റലിക്ക് ലോകകപ്പ് യോഗ്യത നഷ്ടമായത്.
Also Read: US-Israel conflict with Iran disrupts global sport: Finalissima cancelled, F1 races scrapped, FIFA World Cup withdrawal
ഇറാൻ പിന്മാറിയാൽ ഇറ്റലിക്ക് അവസരം: ഫിഫയുടെ തയാറെടുപ്പുകൾ
ഇറാൻ ടൂർണമെന്റിൽ നിന്ന് പിന്മാറുകയാണെങ്കിൽ ഉണ്ടാകാവുന്ന സാഹചര്യം ഫിഫ മുന്നിൽക്കണ്ട് തയാറെടുപ്പുകൾ നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇറാൻ പിന്മാറിയാൽ ഏഷ്യയിൽ നിന്നും യൂറോപ്പിൽ നിന്നും യോഗ്യത നേടാത്ത ടീമുകളെ ഉൾപ്പെടുത്തി ഒരു കോണ്ടിനെന്റൽ പ്ലേ ഓഫ് സംഘടിപ്പിക്കാനാണ് ഫിഫ ആലോചിക്കുന്നത്.
ഇറാൻ പിന്മാറുമെന്ന ആശങ്കകൾ നേരത്തെ ഫിഫ പ്രസിഡന്റ് ഇൻഫാന്റിനോ തള്ളിക്കളഞ്ഞിരുന്നു. “നറുക്കെടുപ്പ് പ്രകാരം നിശ്ചയിച്ച സ്ഥലങ്ങളിൽ തന്നെ മത്സരങ്ങൾ നടക്കും,” അദ്ദേഹം പറഞ്ഞു.
“ഇറാൻ ലോകകപ്പിൽ ഉണ്ടാകും… അതിനാണ് ഞങ്ങൾ ഇവിടെയുള്ളത്.”
“ഞാൻ ടീമിനെ കണ്ടു, കളിക്കാരുമായും പരിശീലകനുമായും സംസാരിച്ചു, അതുകൊണ്ട് എല്ലാം സുരക്ഷിതമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഇറാൻ തങ്ങളുടെ മത്സരങ്ങൾ അമേരിക്കയിൽ തന്നെ കളിക്കുമെന്ന് മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷീൻബോം സ്ഥിരീകരിച്ചു.
“മത്സരങ്ങൾ നിശ്ചയിച്ച വേദികളിൽ നിന്ന് മാറ്റാൻ കഴിയില്ലെന്ന് ഫിഫ തീരുമാനിച്ചു,” അവർ പറഞ്ഞു.
“വേദികൾ മാറ്റുന്നത് പ്രവർത്തനപരമായി വലിയ പ്രയാസമുണ്ടാക്കും, അതിനാൽ ഫിഫ ഈ തീരുമാനമെടുത്തു.”
ഇതിനിടെ, ഇറാൻ കായിക മന്ത്രി അഹമ്മദ് ദോന്യാമലി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വിമർശിച്ചു. “ട്രംപ് വളരെ വൈരുദ്ധ്യപരമായ പ്രസ്താവനകളാണ് നടത്തുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾക്ക് സ്ഥിരതയില്ല. ധാർമ്മികമായി ശരിയല്ലാത്ത പ്രസ്താവനകളാണ് അദ്ദേഹം നടത്തുന്നത്. ഫിഫയുടെ ചട്ടപ്രകാരം ബന്ധപ്പെട്ട രാജ്യത്ത് സുരക്ഷ ഉറപ്പാക്കണം. എന്നാൽ ലോകകപ്പ് അടുത്തിരിക്കുന്ന ഈ സമയത്ത് അത്തരം ഉറപ്പുകൾ നൽകുന്നത് ചോദ്യം ചെയ്യപ്പെടേണ്ടതാണ്,” അദ്ദേഹം പറഞ്ഞു.
“ഈ സാഹചര്യത്തിൽ, അമേരിക്കയിൽ നടക്കുന്ന ലോകകപ്പ് മത്സരങ്ങളിൽ ഇറാൻ പങ്കെടുക്കാനുള്ള സാധ്യത വളരെ കുറവാണ്. എങ്കിലും, കൃത്യമായ സുരക്ഷാ ഉറപ്പുകൾ ലഭിച്ചാൽ ഇറാൻ്റെ പങ്കാളിത്തത്തെക്കുറിച്ച് സർക്കാർ തീരുമാനമെടുക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു.
