മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലക സ്ഥാനത്ത് നിന്ന് പെപ് ഗ്വാർഡിയോള പടിയിറങ്ങുന്നു. പത്ത് വർഷത്തെ മികച്ച സേവനത്തിന് ശേഷമാണ് 55-കാരനായ ഗ്വാർഡിയോള ക്ലബ്ബ് വിടുന്നത്. ഞായറാഴ്ച ആസ്റ്റൺ വില്ലയ്‌ക്കെതിരെ നടക്കുന്ന മത്സരത്തോടെ അദ്ദേഹം ടീമിലെ തന്റെ പരിശീലക കരിയറിന് വിടപറയും. അദ്ദേഹത്തോടുള്ള ആദരസൂചകമായി എത്തിഹാദ് സ്റ്റേഡിയത്തിലെ നോർത്ത് സ്റ്റാന്റിന് ‘പെപ് ഗ്വാർഡിയോള സ്റ്റാൻഡ്’ എന്ന് പുനർനാമകരണം ചെയ്യാനും ക്ലബ്ബ് തീരുമാനിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഒരു പ്രതിമയും സ്റ്റേഡിയത്തിൽ സ്ഥാപിക്കും.
സിറ്റിയുമായുള്ള കരാർ അവസാനിക്കാൻ ഇനിയും സമയമുണ്ടെങ്കിലും, കരാറിലെ പ്രത്യേക വ്യവസ്ഥ ഉപയോഗിച്ചാണ് അദ്ദേഹം സ്ഥാനമൊഴിയുന്നത്. ക്ലബ്ബ് വിട്ടാലും സിറ്റി ഫുട്ബോൾ ഗ്രൂപ്പിന്റെ ഭാഗമായി ഗ്ലോബൽ അംബാസഡർ എന്ന നിലയിൽ അദ്ദേഹം തുടരും. സിറ്റി ഫുട്ബോൾ ഗ്രൂപ്പിന് കീഴിലുള്ള വിവിധ ക്ലബ്ബുകൾക്ക് സാങ്കേതിക ഉപദേശങ്ങൾ നൽകുന്ന ചുമതലയാകും ഇനി അദ്ദേഹത്തിനുണ്ടാവുക. ഈ തീരുമാനത്തിന് പിന്നിൽ പ്രത്യേക കാരണങ്ങളില്ലെന്നും, എല്ലാം ശാശ്വതമല്ലെന്നും ക്ലബ്ബിനോടുള്ള തന്റെ സ്നേഹവും ഓർമ്മകളും എന്നും നിലനിൽക്കുമെന്നും ഗ്വാർഡിയോള വ്യക്തമാക്കി.
ഗ്വാർഡിയോളയുടെ കാലഘട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റി ഫുട്ബോൾ ലോകത്ത് വലിയ നേട്ടങ്ങളാണ് കൈവരിച്ചത്. ആറ് പ്രീമിയർ ലീഗ് കിരീടങ്ങൾ, മൂന്ന് എഫ്.എ കപ്പുകൾ, 2022-23 സീസണിലെ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം എന്നിവ ഉൾപ്പെടെ 20 പ്രധാന ട്രോഫികളാണ് അദ്ദേഹത്തിന് കീഴിൽ ക്ലബ്ബ് സ്വന്തമാക്കിയത്. ഗ്വാർഡിയോളയ്ക്ക് പകരമായി ചെൽസിയുടെ മുൻ പരിശീലകൻ എൻസോ മാരെസ്ക സിറ്റിയുടെ ചുമതലയേറ്റെടുക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

