ഫിഫ ലോകകപ്പ് ഫുട്ബോൾ ഗ്രൂപ്പ് എഫിൽ ട്യൂണീഷ്യയെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് തകർത്ത് സ്വീഡൻ തകർപ്പൻ ജയം സ്വന്തമാക്കി. യാസിൻ അയ്യാരിയുടെ ഇരട്ട ഗോളുകളും അലക്സാണ്ടർ ഐസാക്, വിക്ടർ ഗ്യോകെരെസ്, മാറ്റിയാസ് സ്വാൻബർഗ് എന്നിവരുടെ ഗോളുകളുമാണ് സ്വീഡന് ഉജ്ജ്വല വിജയം സമ്മാനിച്ചത്. 1938-ന് ശേഷം ആദ്യമായാണ് ഒരു ലോകകപ്പ് മത്സരത്തിൽ സ്വീഡൻ അഞ്ച് ഗോളുകൾ നേടുന്നത്.
മത്സരത്തിന്റെ ഏഴാം മിനിറ്റിൽ തന്നെ യാസിൻ അയ്യാരിലൂടെ സ്വീഡൻ ലീഡ് എടുത്തു. ട്യൂണീഷ്യൻ ഗോൾകീപ്പർ മൗഹിബ് ചാമക്കിന്റെ പിഴവ് മുതലെടുത്താണ് സ്വീഡൻ ഗോൾവേട്ടയ്ക്ക് തുടക്കമിട്ടത്. തുടർന്ന് കൗണ്ടർ അറ്റാക്കിലൂടെ അലക്സാണ്ടർ ഐസാകും ഗ്യോകെരെസും കൂടി ടീമിനായി ഗോൾ കണ്ടെത്തി. ട്യൂണീഷ്യയുടെ ഏക ഗോൾ ആദ്യ പകുതിയിൽ ഒമർ റെകിക്കിന്റെ ഹെഡറിലൂടെയാണ് പിറന്നത്.
മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ പകരക്കാരനായി ഇറങ്ങിയ മാറ്റിയാസ് സ്വാൻബർഗ് കൂടി സ്കോർ ചെയ്തതോടെ സ്വീഡന്റെ ലീഡ് ഉയർന്നു. കളി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ശേഷിക്കെ വീണ്ടും ഒരു തകർപ്പൻ ലോങ്ങ് റേഞ്ചറിലൂടെ യാസിൻ അയ്യാരീ തന്റെ രണ്ടാം ഗോളും ടീമിന്റെ അഞ്ചാം ഗോളും നേടി. ഈ വിജയത്തോടെ ഗ്രൂപ്പ് എഫിൽ മൂന്ന് പോയിന്റുമായി സ്വീഡൻ ഒന്നാമതെത്തി. നേരത്തെ നടന്ന മത്സരത്തിൽ ജപ്പാനും നെതർലൻഡ്സും സമനിലയിൽ പിരിഞ്ഞിരുന്നു.

