ഫിഫ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ ഗോളെന്ന നേട്ടം സ്വന്തമാക്കി സ്വീഡിഷ് മിഡ്‌ഫീൽഡർ മാറ്റിയാസ് സ്വാൻബർഗ്. തിങ്കളാഴ്ച രാവിലെ നടന്ന മത്സരത്തിൽ പകരക്കാരനായി ഇറങ്ങി 18 സെക്കൻഡുകൾക്കുള്ളിലാണ് 27-കാരനായ സ്വാൻബർഗ് വല കുലുക്കിയത്. 83-ാം മിനിറ്റും 19-ാം സെക്കൻഡിലുമാണ് താരം കളത്തിലിറങ്ങിയത്. തൊട്ടുപിന്നാലെ ലഭിച്ച ഫ്രീ-കിക്കിലൂടെ ആദ്യ ടച്ചിൽ തന്നെ താരം ഗോൾ നേടുകയായിരുന്നു.
പകരക്കാരനായി ഇറങ്ങി ലോകകപ്പിൽ ഏറ്റവും വേഗത്തിൽ ഗോൾ നേടിയ റെക്കോർഡ് ഉറുഗ്വേയുടെ റിച്ചാർഡ് മൊറേൽസിന്റെ പേരിലാണ്. സെനഗലിനെതിരായ മത്സരത്തിൽ കളത്തിലിറങ്ങി 16-ാം സെക്കൻഡിലാണ് അദ്ദേഹം ഗോൾ നേടിയത്.
ആദ്യം സ്വാൻബർഗിന്റെ ഗോൾ അസിസ്റ്റന്റ് റഫറി ഓഫ്‌സൈഡ് വിളിച്ചിരുന്നു. എന്നാൽ നീണ്ട വി.എ.ആർ (VAR) പരിശോധനയ്ക്ക് ശേഷമാണ് ഗോൾ അനുവദിച്ചത്. യാസിൻ അയാരി എടുത്ത ഫ്രീ-കിക്കിൽ സ്വാൻബർഗ് ഓഫ്‌സൈഡ് സ്ഥാനത്തായിരുന്നു. എന്നാൽ അലക്സാണ്ടർ ഇസാക്ക് പന്തിൽ നേരിയ രീതിയിൽ സ്പർശിച്ചത് സ്വാൻബർഗിനെ ഓൺസൈഡ് സ്ഥാനത്താക്കി മാറ്റുകയും ഗോൾ സാധുവാകുകയുമായിരുന്നു.
മത്സരത്തിൽ സ്വീഡൻ 5-1 എന്ന സ്കോറിന് വിജയിച്ചു. യാസിൻ അയാരി രണ്ട് ഗോളുകൾ നേടി തിളങ്ങിയപ്പോൾ പരിശീലകൻ ഗ്രഹാം പോട്ടറുടെ കീഴിൽ സ്വീഡൻ മികച്ച തുടക്കമാണ് കുറിച്ചത്. സ്റ്റാർ സ്ട്രൈക്കർമാരായ അലക്സാണ്ടർ ഇസാക്കും വിക്ടർ ഗ്യോക്കറെസും സ്കോർ ഷീറ്റിൽ ഇടംപിടിക്കുകയും ഗോളിന് വഴിയൊരുക്കുകയും ചെയ്തു. എങ്കിലും, സ്വാൻബർഗിന്റെ ഈ ചരിത്രനേട്ടം മത്സരത്തിലെ ശ്രദ്ധാകേന്ദ്രമായി മാറി.
തുടർച്ചയായ പരിക്കുകൾ കാരണം കഴിഞ്ഞ കുറച്ചു വർഷങ്ങളായി കളത്തിന് പുറത്തായിരുന്ന സ്വാൻബർഗിന് ഈ ലോകകപ്പ് അരങ്ങേറ്റം ഏറെ പ്രത്യേകതയുള്ളതാണ്. 2024 മാർച്ച് മുതൽ 2025 നവംബർ വരെ ഒരേയൊരു മത്സരത്തിൽ മാത്രമാണ് താരത്തിന് ദേശീയ ടീമിനായി കളിക്കാൻ സാധിച്ചത്. ഷോൾഡർ, മുട്ട്, ഹാംസ്ട്രിംഗ് പരിക്കുകൾ താരത്തെ അലട്ടിയിരുന്നു. സ്വിറ്റ്സർലൻഡിനും സ്ലൊവേനിയയ്ക്കുമെതിരായ മത്സരങ്ങളിൽ തിരിച്ചെത്തിയ താരം സ്വീഡന്റെ ലോകകപ്പ് യോഗ്യതാ സെമിഫൈനലിലേക്ക് ടീമിനെ എത്തിക്കാൻ സഹായിച്ചിരുന്നു.
ലോകകപ്പിന് മുന്നോടിയായുള്ള സൗഹൃദ മത്സരങ്ങളിൽ നോർവേയ്ക്കും ഗ്രീസിനുമെതിരെ താരം കളിച്ചിരുന്നു. നോർവേയ്ക്കെതിരെ താരം ഗോൾ നേടുകയും ചെയ്തു. തിങ്കളാഴ്ച തനിക്ക് ലഭിച്ച ചുരുങ്ങിയ സമയം കൊണ്ട് താരം തന്റെ മികവ് തെളിയിച്ചു. വരും മത്സരങ്ങളിൽ നെതർലൻഡ്‌സിനും ജപ്പാനും എതിരെ മികച്ച പ്രകടനം പുറത്തെടുക്കേണ്ടതുണ്ട്.
