ലോകകപ്പിൽ പങ്കെടുക്കുന്ന ഓരോ ടീമിനും 26 അംഗങ്ങളെ ഉൾപ്പെടുത്താനാണ് അനുവാദമുള്ളത്. എന്നാൽ പോർച്ചുഗലിന്റെ 27-ാമത്തെ അംഗമായി ഡിയോഗോ ജോട്ടയെയും ഉൾപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം കാറപകടത്തിൽ അന്തരിച്ച ജോട്ടയെ ടീമിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചത് പരിശീലകൻ റോബർട്ടോ മാർട്ടിനെസാണ്. പോർച്ചുഗലിന്റെ ഔദ്യോഗിക ലോകകപ്പ് ടീമിൽ ജോട്ടയുടെ പേരുമുണ്ട്. ലോകകപ്പിലെ മത്സരങ്ങളിൽ തന്റെ മുൻ സഹതാരത്തിന്റെ ഓർമയ്ക്കായി പോർച്ചുഗീസ് താരങ്ങൾ പ്രത്യേക റിസ്റ്റ് ബാൻഡ് അണിയും.
ബുധനാഴ്ച ഡിആർ കോംഗോയ്‌ക്കെതിരെ നടക്കുന്ന ലോകകപ്പ് ഉദ്ഘാടന മത്സരത്തിന് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിൽ മിഡ്‌ഫീൽഡർ വിറ്റിന്യയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പോർച്ചുഗീസ് പ്രധാനമന്ത്രി ലൂയിസ് മോണ്ടനെഗ്രോയാണ് ടീമിന് ഈ റിസ്റ്റ് ബാൻഡുകൾ സമ്മാനിച്ചത്.
“പ്രധാനമന്ത്രിയെ കണ്ടപ്പോൾ അദ്ദേഹം ഞങ്ങൾക്ക് ഈ റിസ്റ്റ് ബാൻഡ് നൽകി.”
“ഇത് ധരിക്കണോ വേണ്ടയോ എന്നും, എങ്ങനെ ഉപയോഗിക്കണമെന്നും അദ്ദേഹം ഞങ്ങളുടെ തീരുമാനത്തിന് വിട്ടു. ഞങ്ങൾ വലിയ സ്നേഹത്തോടെ അത് സ്വീകരിച്ചു, അത് ധരിക്കാൻ തീരുമാനിക്കുകയും ചെയ്തു.”
പച്ചയും ചുവപ്പും നിറത്തിലുള്ള ഈ ബാൻഡിൽ 27 കളിക്കാരുടെയും പേരുകൾ സ്വർണ്ണ നിറത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ഉൾപ്പെടെയുള്ള താരങ്ങൾ പരിശീലനത്തിനിടെ ഈ റിസ്റ്റ് ബാൻഡ് ധരിക്കുന്നത് ടീമിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ കാണാം.
പോർച്ചുഗൽ ക്യാമ്പിൽ ജോട്ടയുടെ അഭാവം ഇപ്പോഴും വലിയൊരു വിടവായി തുടരുന്നു. അമേരിക്കയിൽ ടീം എത്തിയപ്പോൾ, ജോട്ടയുടെ ജീവചരിത്രവുമായി മാത്യൂസ് നൂനസിനെ കാണാമായിരുന്നു. ജോട്ടയുടെ 21-ാം നമ്പർ ജേഴ്സി ഇപ്പോൾ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും വോൾവർഹാംപ്ടൺ വണ്ടറേഴ്‌സിലെയും ദേശീയ ടീമിലെയും സഹതാരവുമായ റൂബൻ നെവേഴ്‌സാണ് ധരിക്കുന്നത്. ജോട്ടയുടെ മരണശേഷം പോർച്ചുഗൽ ആ ജേഴ്സി നമ്പർ പിൻവലിച്ചിരുന്നുവെങ്കിലും, ലോകകപ്പ് ചട്ടങ്ങൾ പാലിക്കാൻ അത് വീണ്ടും ഉപയോഗിക്കേണ്ടി വന്നു.
ലിവർപൂളിലെ ജോട്ടയുടെ മുൻ സഹതാരമായ ആൻഡി റോബർട്ട്‌സണും ജോട്ടയുടെ ഓർമകളുമായി ലോകകപ്പിലുണ്ട്.
“ഞാൻ എനിക്കുവേണ്ടി മാത്രമല്ല കളിക്കുന്നത്. ഞങ്ങൾ രണ്ടുപേർക്കും വേണ്ടിയാണ്. ഞാൻ അവനെ എന്റെ ഹൃദയത്തിൽ കൊണ്ടുനടക്കും. ആദ്യ മത്സരത്തിലും രണ്ടാം മത്സരത്തിലും മൂന്നാം മത്സരത്തിലും അതിനു ശേഷവും അവൻ എന്റെ കൂടെയുണ്ടാകുമെന്ന് എനിക്കറിയാം,” ഫിഫയ്‌ക്ക് നൽകിയ വീഡിയോ ഫീച്ചറിൽ സ്കോട്ട്‌ലൻഡ് ക്യാപ്റ്റൻ പറഞ്ഞു.
ജോട്ടയുടെ ഭാര്യ റൂട്ട് കാർഡോസോ തനിക്ക് അയച്ച വൈകാരികമായ ഒരു കത്ത് റോബർട്ട്‌സൺ കഴിഞ്ഞ ആഴ്ച പങ്കുവെച്ചിരുന്നു.
“ഡിയോഗോ നിങ്ങളെക്കുറിച്ച് പലപ്പോഴും സംസാരിക്കാറുണ്ടായിരുന്നു. നിങ്ങളുണ്ടാക്കിയ സൗഹൃദം, ഒരുമിച്ച് നേരിട്ട പോരാട്ടങ്ങൾ, വെല്ലുവിളികൾ, ചിരി, ഫുട്ബോളിനെക്കുറിച്ചുള്ള സംസാരങ്ങൾ, സ്വപ്നങ്ങൾ എന്നിവയെക്കുറിച്ച് അവൻ പറയുമായിരുന്നു,” കാർഡോസോ എഴുതി. “ലോകകപ്പ് അവൻ കണ്ട അത്തരം സ്വപ്നങ്ങളിൽ ഒന്നായിരുന്നു.”
ഞായറാഴ്ച ഹെയ്തിക്കെതിരെ സ്കോട്ട്‌ലൻഡ് നേടിയ 1-0 വിജയത്തിൽ റോബർട്ട്‌സൺ ആ സ്വപ്നം പൂർത്തിയാക്കി.
ബുധനാഴ്ച പോർച്ചുഗലും അതിനായി കളത്തിലിറങ്ങുകയാണ്.

