യൂറോപ്യൻ ലീഗുകൾ വിടുകയും 39 വയസ്സിലേക്ക് അടുക്കുകയും ചെയ്തിട്ടും ലയണൽ മെസ്സി ഇപ്പോഴും ലോകഫുട്ബോളിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചു. അൾജീരിയക്കെതിരായ മത്സരത്തിൽ അർജന്റീന ക്യാപ്റ്റൻ മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. തന്റെ 38-ാം വയസ്സിൽ കരിയറിലെ ആദ്യ ലോകകപ്പ് ഹാട്രിക്കും അദ്ദേഹം കുറിച്ചു. ഖത്തറിൽ ലോകകപ്പ് ഉയർത്തിയ ശേഷം നിലവിലെ ചാമ്പ്യന്മാരെന്ന നിലയിൽ മെസ്സി ഇറങ്ങുന്ന ആദ്യ ലോകകപ്പായിരുന്നു ഇത്. പ്രതീക്ഷകളുടെ സമ്മർദ്ദമില്ലാതെ, ഈ അവസരത്തെ അർഹിക്കുന്ന ഗൗരവത്തോടെയാണ് അദ്ദേഹം നേരിട്ടത്. തുടക്കം മുതൽ ഒടുക്കം വരെ കളി നിയന്ത്രിച്ച മെസ്സി, അർജന്റീനയുടെ ആക്രമണങ്ങൾക്ക് ചുക്കാൻ പിടിച്ചു. താൻ ഇപ്പോഴും ഈ ടീമിന്റെ കരുത്താണെന്നും കിരീടം നിലനിർത്താനുള്ള പോരാട്ടത്തിൽ നിർണായക പങ്കുവഹിക്കുമെന്നുമുള്ള വ്യക്തമായ സന്ദേശം മെസ്സി നൽകി.
അൾജീരിയക്കെതിരായ മത്സരത്തിൽ ആദ്യ ഗോൾ നേടിയതിന് ശേഷം മെസ്സി വികാരാധീനനായി കാണപ്പെട്ടു. കണ്ണുനിറഞ്ഞാണ് അദ്ദേഹം തന്റെ ഗോൾ ആഘോഷിച്ചത്. എന്നാൽ ഇത് ഫുട്ബോളുമായി ബന്ധപ്പെട്ട കാര്യമല്ലെന്നും വ്യക്തിപരമായ ചില ബുദ്ധിമുട്ടുകളാണെന്നും മത്സരശേഷം അർജന്റീന ക്യാപ്റ്റൻ വ്യക്തമാക്കി.
“അതെ, ആദ്യ ഗോളിന് ശേഷം ഞാൻ കരഞ്ഞു… അത് ഫുട്ബോളുമായി ഒരു ബന്ധവുമില്ലാത്ത കാര്യമായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങൾ എനിക്ക് പ്രയാസകരമായിരുന്നു. എപ്പോഴും കൂടെ നിൽക്കുകയും കരുത്ത് പകരുകയും ചെയ്ത സഹതാരങ്ങൾക്കും ടീം അംഗങ്ങൾക്കും ഞാൻ നന്ദി പറയുന്നു,” മാൻ ഓഫ് ദ മാച്ച് പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം മെസ്സി പറഞ്ഞു.
സ്റ്റേഡിയത്തിലെത്തിയ ആയിരക്കണക്കിന് ആരാധകരുടെ പിന്തുണയും മെസ്സിയെ ആവേശഭരിതനാക്കി.
“ആരാധകർക്ക് ഞാൻ നന്ദി പറയുന്നു. അർജന്റീനയുടെ ആരാധകർ അസാധാരണമാണെന്ന് അവർ വീണ്ടും തെളിയിച്ചു. അവർ സ്റ്റേഡിയം വീണ്ടും നിറച്ചിരിക്കുന്നു. 80,000 പേർ ഉണ്ടോ അതോ അതിലധികമാണോ എന്ന് എനിക്കറിയില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഫുട്ബോളിനോടുള്ള പ്രണയം
തകർപ്പൻ ഹാട്രിക്കിലൂടെ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന നിലയിൽ ജർമ്മൻ ഇതിഹാസം മിറോസ്ലാവ് ക്ലോസയ്ക്കൊപ്പമെത്താനും മെസ്സിക്കായി (16 ഗോളുകൾ). 17-ാം മിനിറ്റിൽ മനോഹരമായ ഗോളിലൂടെ തുടങ്ങിയ മെസ്സി, രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾ കൂടി നേടി തകർപ്പൻ ഫോം തുടരുകയായിരുന്നു.
“എനിക്ക് ഫുട്ബോൾ കളിക്കാൻ വലിയ ഇഷ്ടമാണ്. കുട്ടിക്കാലം മുതലേ ഇതൊരു പാഷനാണ്. മികച്ച ഫോമിലായിരിക്കുമ്പോൾ മൈതാനത്ത് ഞാൻ എന്റെ സർവ്വസ്വവും നൽകും,” അദ്ദേഹം പറഞ്ഞു.

