ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പിൽ 48 ടീമുകൾ മാറ്റുരച്ചതിൽ നിന്നും 72 മത്സരങ്ങൾക്ക് ശേഷം 12 ടീമുകൾ പുറത്തായി. ഇതോടെ ടൂർണമെന്റ് നോക്കൗട്ട് ഘട്ടത്തിലേക്ക് കടക്കുകയാണ്.
ടൂർണമെന്റിന് മുൻപേ ഫേവറിറ്റുകളായിരുന്ന ഫ്രാൻസ്, സ്‌പെയിൻ, ഇംഗ്ലണ്ട്, അർജന്റീന എന്നിവരെല്ലാം നോക്കൗട്ടിലെത്തി. ഒപ്പം അപ്രതീക്ഷിത കുതിപ്പുമായി ചില ചെറിയ ടീമുകളും മുന്നേറിയിട്ടുണ്ട്.
തങ്ങളുടെ ആദ്യ ലോകകപ്പിൽ പങ്കെടുത്ത കേപ് വെർദെ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളും സമനിലയിലാക്കി നോക്കൗട്ടിലേക്ക് യോഗ്യത നേടി. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ അവരുടെ രണ്ടാം ലോകകപ്പിലാണ് ആദ്യമായി ഗ്രൂപ്പ് ഘട്ടം കടക്കുന്നത്. 1974-ൽ സയർ എന്ന പേരിൽ കളിച്ചതായിരുന്നു അവരുടെ മുൻപത്തെ ലോകകപ്പ് അനുഭവം.
വെള്ളിയാഴ്ച മിയാമി ഗാർഡൻസിൽ വെച്ച് നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയെ കേപ് വെർദെ നേരിടും. ബുധനാഴ്ച അറ്റ്ലാന്റയിൽ നടക്കുന്ന മത്സരത്തിൽ ഡി.ആർ കോംഗോ ഇംഗ്ലണ്ടിനെ നേരിടും.
ലോകകപ്പിൽ മത്സരിക്കുന്ന മൂന്നാമത്തെ ചെറിയ രാജ്യമായ കേപ് വെർദെയുടെ മുന്നേറ്റം ആഫ്രിക്കൻ ടീമുകളുടെ മികച്ച പ്രകടനത്തിന്റെ ഭാഗമാണ്. ആഫ്രിക്കയിൽ നിന്നും ലോകകപ്പിനെത്തിയ പത്തിൽ ഒൻപത് ടീമുകളും നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടി.
നോക്കൗട്ട് റൗണ്ടിൽ 13 യൂറോപ്യൻ ടീമുകളും, അഞ്ച് ദക്ഷിണ അമേരിക്കൻ ടീമുകളും, രണ്ട് ഏഷ്യൻ ടീമുകളുമാണുള്ളത്. ആതിഥേയരായ മെക്സിക്കോ, അമേരിക്ക, കാനഡ എന്നീ മൂന്ന് വടക്കേ അമേരിക്കൻ ടീമുകളും യോഗ്യത നേടി.
ഫിഫ റാങ്കിംഗിൽ 16-ാം സ്ഥാനത്തായിരുന്ന ഉറുഗ്വേ പുറത്തായത് ടൂർണമെന്റിലെ വലിയ തിരിച്ചടിയായി.
റൗണ്ട് ഓഫ് 32-ൽ കടക്കാൻ സാധ്യതയുണ്ടായിരുന്ന ഇറാൻ അവസാന നിമിഷമാണ് പുറത്തായത്. അൾജീരിയക്കെതിരായ മത്സരത്തിൽ ഓസ്ട്രിയ അവസാന മിനിറ്റിൽ ഗോൾ നേടിയതോടെ ഇറാൻ നോക്കൗട്ട് കാണാതെ പുറത്താവുകയായിരുന്നു.
ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളും വിജയിച്ച മൂന്ന് ടീമുകൾ മാത്രമാണ് ടൂർണമെന്റിലുള്ളത്; അർജന്റീന, ഫ്രാൻസ്, മെക്സിക്കോ.
നെതർലാൻഡ്‌സും മൊറോക്കോയും തമ്മിലുള്ള റൗണ്ട് ഓഫ് 32 മത്സരമാണ് ഏറെ ശ്രദ്ധേയം. ഗ്രൂപ്പ് എഫിൽ രണ്ട് ജയവും ഒരു സമനിലയുമായി മികച്ച ഫോമിലാണ് നെതർലാൻഡ്‌സ്. 2022 ലോകകപ്പ് സെമിഫൈനലിസ്റ്റുകളായ മൊറോക്കോ ഗ്രൂപ്പ് സിയിൽ നിന്ന് രണ്ട് ജയവും ഒരു സമനിലയുമായാണ് നോക്കൗട്ടിലെത്തിയത്.
ഗോൾഡൻ ബൂട്ടിനായുള്ള പോരാട്ടവും ടൂർണമെന്റിൽ ശക്തമാണ്. ഗ്രൂപ്പ് ഘട്ടത്തിൽ ആറ് ഗോളുകൾ അടിച്ചുകൂട്ടിയ ലയണൽ മെസ്സിയാണ് പട്ടികയിൽ മുന്നിൽ. നാല് ഗോളുകൾ വീതം നേടിയ ഒസ്മാൻ ഡെംബലെ, കിലിയൻ എംബാപ്പെ, വിനീഷ്യസ് ജൂനിയർ, ഏർലിങ് ഹാലൻഡ് എന്നിവർ തൊട്ടുപിന്നിലുണ്ട്.
ഹാരി കെയ്ൻ ഉൾപ്പെടെ പത്ത് താരങ്ങൾ മൂന്ന് ഗോളുകൾ വീതം നേടിയിട്ടുണ്ട്.
റൗണ്ട് ഓഫ് 32 മത്സരക്രമം:
ഞായർ — ദക്ഷിണാഫ്രിക്ക vs കാനഡ (ഇംഗിൾവുഡ്, കാലിഫോർണിയ)
തിങ്കൾ — ബ്രസീൽ vs ജപ്പാൻ (ഹ്യൂസ്റ്റൺ), ജർമ്മനി vs പരാഗ്വേ (ഫോക്സ്ബറോ, മസാച്യുസെറ്റ്സ്), നെതർലാൻഡ്‌സ് vs മൊറോക്കോ (ഗ്വാഡലൂപ്പ്, മെക്സിക്കോ)
ചൊവ്വ — ഐവറി കോസ്റ്റ് vs നോർവേ (ആർലിംഗ്ടൺ, ടെക്സസ്), ഫ്രാൻസ് vs സ്വീഡൻ (ഈസ്റ്റ് റതർഫോർഡ്, എൻ.ജെ.), മെക്സിക്കോ vs ഇക്വഡോർ (മെക്സിക്കോ സിറ്റി)
ബുധൻ — ഇംഗ്ലണ്ട് vs ഡി.ആർ കോംഗോ (അറ്റ്ലാന്റ), ബെൽജിയം vs സെനഗൽ (സീറ്റിൽ), അമേരിക്ക vs ബോസ്നിയ ആൻഡ് ഹെർസഗോവിന (സാന്താ ക്ലാര, കാലിഫോർണിയ)
വ്യാഴം — സ്‌പെയിൻ vs ഓസ്ട്രിയ (ഇംഗിൾവുഡ്, കാലിഫോർണിയ), പോർച്ചുഗൽ vs ക്രൊയേഷ്യ (ടൊറന്റോ), സ്വിറ്റ്സർലൻഡ് vs അൾജീരിയ (വാൻകൂവർ)
വെള്ളി — ഓസ്ട്രേലിയ vs ഈജിപ്ത് (ആർലിംഗ്ടൺ, ടെക്സസ്), അർജന്റീന vs കേപ് വെർദെ (മിയാമി ഗാർഡൻസ്, ഫ്ലോറിഡ), കൊളംബിയ vs ഘാന (കാൻസാസ് സിറ്റി, മിസോറി)
ജൂലൈ 4 മുതൽ 7 വരെയാണ് പ്രീക്വാർട്ടർ മത്സരങ്ങൾ. ജൂലൈ 9 മുതൽ 11 വരെ ക്വാർട്ടർ ഫൈനലുകൾ നടക്കും. ആദ്യ സെമിഫൈനൽ ജൂലൈ 14-ന് ആർലിംഗ്ടണിലും രണ്ടാമത്തേത് അടുത്ത ദിവസം അറ്റ്ലാന്റയിലും നടക്കും.
ജൂലൈ 18-ന് മിയാമി ഗാർഡൻസിൽ ലൂസേഴ്സ് ഫൈനലും, ജൂലൈ 19-ന് ഈസ്റ്റ് റതർഫോർഡിൽ ഫൈനൽ മത്സരവും നടക്കും.

