ലോകകപ്പ് ഫുട്ബോളിലെ ഗ്രൂപ്പ് കെയിൽ കൊളംബിയക്കെതിരായ അവസാന മത്സരത്തിനിറങ്ങുന്ന പോർച്ചുഗലിന് റൗണ്ട് ഓഫ് 32-ൽ സ്ഥാനം ഉറപ്പായിക്കഴിഞ്ഞു. എങ്കിലും ഗ്രൂപ്പിൽ ഒന്നാമതെത്താൻ പോർച്ചുഗലിന് വിജയം അനിവാര്യമാണ്. നിലവിൽ ആറ് പോയിന്റുള്ള കൊളംബിയക്ക് സമനില വഴങ്ങിയാൽ പോലും ഗ്രൂപ്പ് ചാമ്പ്യന്മാരാകാം. എന്നാൽ നാല് പോയിന്റുള്ള പോർച്ചുഗലിന് ഒന്നാം സ്ഥാനത്തേക്ക് എത്തണമെങ്കിൽ ഇന്നത്തെ കളിയിൽ ജയം തന്നെ വേണം.
ഇന്നത്തെ മത്സരത്തിനായി പോർച്ചുഗൽ ടീമിൽ ഒരു മാറ്റം വരുത്തിയിട്ടുണ്ട്. ജോവോ നെവസസിന് പകരം റൂബൻ നെവസാണ് ആദ്യ ഇലവനിൽ ഇടംപിടിച്ചിരിക്കുന്നത്. ഒരുപക്ഷേ ഇന്ന് വിജയിച്ചാൽ പോർച്ചുഗൽ എത്തുന്ന അതേ നോക്കൗട്ട് പാതയിലായിരിക്കും ലയണൽ മെസ്സിയുടെ അർജന്റീനയും ഉണ്ടാവുക. ഇതോടെ ജൂലൈ 11-ന് നടക്കുന്ന ക്വാർട്ടർ ഫൈനലിൽ ഫുട്ബോൾ ലോകത്തെ രണ്ട് ഇതിഹാസങ്ങൾ തമ്മിലുള്ള ആവേശകരമായ പോരാട്ടത്തിന് വഴിയൊരുങ്ങുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നു.
തന്റെ ആറാം ലോകകപ്പിൽ കളിക്കുന്ന 41-കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ് ഇന്നും ടീമിനെ നയിക്കുന്നത്. ബ്രൂണോ ഫെർണാണ്ടസ് പ്ലേമേക്കർ റോളിൽ എത്തുമ്പോൾ ജോവോ ഫെലിക്സും പെഡ്രോ നെറ്റോയുമാണ് വിങ്ങുകളിൽ കളിക്കുന്നത്. ഈ ലോകകപ്പിൽ ഇതിനകം രണ്ട് ഗോളുകൾ അടിച്ചുകഴിഞ്ഞ റൊണാൾഡോ, ലോകകപ്പിന്റെ ആറ് വ്യത്യസ്ത പതിപ്പുകളിൽ ഗോൾ നേടുന്ന ഏക താരമെന്ന റെക്കോർഡ് നേരത്തെ തന്നെ സ്വന്തമാക്കിയിരുന്നു.
Sun, sea and the beautiful game! ⚽️☀️
The teams are ready for action in Miami! #FIFAWorldCup pic.twitter.com/example— FIFA World Cup (@FIFAWorldCup) June 27, 2026

