ജോസിമാർ ജോസ് എവോറ ഡയസ് എന്ന വോസീന്യ ഫുട്ബോൾ ലോകത്ത് ഇപ്പോൾ വലിയ ചർച്ചാവിഷയമാണ്. തിങ്കളാഴ്ച നടന്ന ലോകകപ്പ് മത്സരത്തിൽ സ്പെയിനിനെതിരെ കേപ് വേർഡെയെ സമനിലയിൽ തളച്ചുകൊണ്ട് 40 വയസ്സുകാരനായ ഈ ഗോൾകീപ്പർ ചരിത്രം സൃഷ്ടിച്ചു. തൻ്റെ കന്നി ലോകകപ്പിൽ കളിക്കുന്ന കേപ് വേർഡെയ്ക്കായി ഏഴ് നിർണായക സേവുകളാണ് വോസീന്യ നടത്തിയത്. മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച അദ്ദേഹത്തെ ‘മാൻ ഓഫ് ദി മാച്ച്’ ആയും തിരഞ്ഞെടുത്തു.
ലോകകപ്പിന് യോഗ്യത നേടിയ രാജ്യങ്ങളിൽ ജനസംഖ്യാടിസ്ഥാനത്തിൽ മൂന്നാമത്തെ ചെറിയ രാജ്യമാണ് കേപ് വേർഡെ. അഞ്ച് ലക്ഷം മാത്രം ജനസംഖ്യയുള്ള ഇവർക്ക് മുന്നിൽ സ്പെയിൻ വലിയ വെല്ലുവിളിയാകുമെന്നാണ് ഏവരും കരുതിയിരുന്നത്. അറ്റ്ലാന്റയിൽ നടന്ന ഗ്രൂപ്പ് എച്ച് മത്സരത്തിൽ 74 ശതമാനം പന്തും കൈവശം വെച്ച് സ്പെയിൻ മികച്ച മുന്നേറ്റം നടത്തിയെങ്കിലും, ഗോൾ മാത്രം നേടാനായില്ല. സ്പെയിനിന്റെ എക്സ്ജി (xG) 2.29 ആയിരുന്നപ്പോൾ കേപ് വേർഡെയുടേത് 0.29 മാത്രമായിരുന്നു.
എന്നാൽ വോസീന്യയുടെ മികച്ച ഗോൾകീപ്പിംഗും പ്രതിരോധവുമാണ് കേപ് വേർഡെയ്ക്ക് ലോകകപ്പിലെ ആദ്യ പോയിൻ്റ് സമ്മാനിച്ചത്. മത്സരം അവസാനിച്ചതോടെ മൈതാനത്ത് വികാരാധീനനായി വീണ വോസീന്യയെ സഹതാരങ്ങൾ ചേർത്തുപിടിച്ചു. മത്സരത്തിന് മുൻപ് 50,000 ഫോളോവേഴ്സ് മാത്രമുണ്ടായിരുന്ന അദ്ദേഹത്തിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിന് ഇപ്പോൾ 5.8 ദശലക്ഷം ഫോളോവേഴ്സാണ് ഉള്ളത്. ഇതോടെ ലോകകപ്പ് ചരിത്രത്തിൽ അദ്ദേഹത്തിൻ്റെ പേരും ഇടംപിടിച്ചു.
പോർച്ചുഗീസ് ഭാഷയിൽ “കൊച്ചു മുത്തശ്ശി” എന്നാണ് വോസീന്യ എന്ന വാക്കിനർത്ഥം. പിതാവ് സൈനികനായിരുന്നതിനാലും മാതാവ് ജോലിക്കായി ദീർഘനേരം പുറത്തുപോയിരുന്നതിനാലും തന്നെ വളർത്തിയത് മുത്തശ്ശീമുത്തശ്ശന്മാരായിരുന്നു. ആ സ്മരണാർത്ഥമാണ് അദ്ദേഹം ഈ പേര് സ്വീകരിച്ചത്.
“അംഗോളയിൽ എത്തിയപ്പോൾ അവിടെ മറ്റൊരു ഗോൾകീപ്പർ കൂടിയുണ്ടായിരുന്നു. അദ്ദേഹത്തിൻ്റെ പേരും ജോസിമാർ എന്നായിരുന്നു. ജെഴ്സിയിൽ ജോസിമാർ രണ്ടാമൻ എന്ന് എഴുതാൻ എനിക്ക് താൽപ്പര്യമില്ലായിരുന്നു. കേപ് വേർഡെയിൽ എല്ലാവർക്കും എന്നെ അറിയാവുന്നത് വോസീന്യ എന്നായിരുന്നു, അതിനാൽ ഞാൻ അത് തന്നെ തിരഞ്ഞെടുത്തു,” അദ്ദേഹം പറഞ്ഞു.
സാവോ വിസെൻ്റെ ദ്വീപിലെ മിൻഡെലോയിൽ ജനിച്ച വോസീന്യ 25-ാം വയസ്സിലാണ് ബാറ്റുക്ക് എഫ്സിയിലൂടെ പ്രൊഫഷണൽ ഫുട്ബോളിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ആഫ്രിക്കയിലും യൂറോപ്പിലുമായി അഞ്ച് രാജ്യങ്ങളിൽ അദ്ദേഹം കളിച്ചു. അംഗോളയിലെ പ്രോഗ്രസ്സോ, മോൾഡോവയിലെ സിംബ്രു ചിസിനാവു, പോർച്ചുഗലിലെ ഗിൽ വിസെൻ്റെ, സൈപ്രസിലെ എഇഎൽ ലിമാസോൾ, സ്ലൊവാക്യയിലെ എഎസ് ട്രെൻസിൻ എന്നിവയാണ് അദ്ദേഹം കളിച്ച ക്ലബ്ബുകൾ. 2024 മുതൽ അദ്ദേഹം ചാവെസിനൊപ്പമാണ്.
ഫുട്ബോൾ കരിയറിലെ അദ്ദേഹത്തിൻ്റെ ഭാവി ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. രണ്ട് ആഴ്ചയ്ക്കുള്ളിൽ അദ്ദേഹത്തിൻ്റെ ക്ലബ് കരാർ അവസാനിക്കുകയാണ്. ഇന്നലത്തെ മത്സരത്തിന് മുൻപ് വരെ തന്റെ രാജ്യത്തിന് പുറത്ത് അധികം ശ്രദ്ധിക്കപ്പെടാത്ത താരമായിരുന്നു അദ്ദേഹം. വെറും 50,000 യൂറോയായിരുന്നു അദ്ദേഹത്തിൻ്റെ വിപണി മൂല്യം.
ഇന്ന് അദ്ദേഹം ലോകകപ്പ് ഫുട്ബോളിലെ ഒരു ഇതിഹാസമായി മാറിക്കഴിഞ്ഞു.

