ലോകകപ്പ് ഫുട്ബോളിൽ സ്വീഡനോട് കനത്ത തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ ടുണീഷ്യൻ ഫുട്ബോൾ ടീം പരിശീലകൻ സാബ്രി ലമൗഷിയെ പുറത്താക്കി. ലമൗഷിക്ക് പകരക്കാരനായി ഫ്രഞ്ച് പരിശീലകൻ ഹെർവ് റെനാർഡിനെ ടുണീഷ്യൻ ഫുട്ബോൾ ഫെഡറേഷൻ നിയമിച്ചു. 2026 ലോകകപ്പ് അവസാനിക്കുന്നത് വരെ റെനാർഡ് ടീമിന്റെ ചുമതല വഹിക്കും.
ഖത്തറിൽ നടന്ന 2022 ലോകകപ്പിൽ സൗദി അറേബ്യയെ പരിശീലിപ്പിച്ച് അർജന്റീനയെ അട്ടിമറിച്ച ചരിത്രനേട്ടം റെനാർഡിന്റെ പേരിലുണ്ട്. സൗദിക്ക് ശേഷം ഫ്രഞ്ച് വനിതാ ടീമിനെ പരിശീലിപ്പിച്ച പരിചയവും ഇദ്ദേഹത്തിനുണ്ട്. ജനുവരിയിൽ ചുമതലയേറ്റ ലമൗഷിയുടെ കീഴിൽ അഞ്ച് മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് ടുണീഷ്യയ്ക്ക് ജയിക്കാനായത്.
സ്വീഡനോട് ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് തോറ്റതോടെ ടുണീഷ്യൻ ടീം പ്രതിസന്ധിയിലായിരിക്കുകയാണ്. ടൂർണമെന്റിലെ ഗ്രൂപ്പ് എഫിൽ ഉൾപ്പെട്ട ടുണീഷ്യയ്ക്ക് നോക്കൗട്ട് റൗണ്ടിലെത്തണമെങ്കിൽ വരാനിരിക്കുന്ന മത്സരങ്ങളിൽ മികച്ച പ്രകടനം അനിവാര്യമാണ്. ശനിയാഴ്ച നടക്കുന്ന മത്സരത്തിൽ ജപ്പാനെതിരെയാണ് ടുണീഷ്യയുടെ അടുത്ത പോരാട്ടം, തുടർന്ന് നെതർലൻഡ്സിനെയും നേരിടും.

