ലോകകപ്പ് ഫുട്ബോളിനിടെ തങ്ങൾ കടുത്ത അവഗണന നേരിടുകയാണെന്ന് ഇറാൻ പരിശീലകൻ അമീർ ഗലനോയി. ന്യൂസിലാൻഡിനെതിരായ മത്സരത്തിന് ശേഷം സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്കയും ഇറാനും തമ്മിലുള്ള രാഷ്ട്രീയ തർക്കങ്ങൾ കാരണം ടീമിന് യാത്രയിലും താമസത്തിലുമെല്ലാം വലിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നുണ്ടെന്നും ഇത് കളിക്കാരുടെ പ്രകടനത്തെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയിലെ വിസ പ്രശ്നങ്ങളും മറ്റ് നിയന്ത്രണങ്ങളും കാരണം ഇറാൻ ടീമിന് തങ്ങളുടെ ബേസ് ക്യാമ്പ് മെക്സിക്കോയിലേക്ക് മാറ്റേണ്ടി വന്നിരുന്നു. മത്സരത്തിന് ശേഷം ലോസ് ഏഞ്ചൽസിൽ തങ്ങി വിശ്രമിക്കാൻ ഉദ്ദേശിച്ചിരുന്നെങ്കിലും, ഉടൻ തന്നെ മെക്സിക്കോയിലേക്ക് മടങ്ങാൻ അധികൃതർ നിർബന്ധിച്ചതായും പരിശീലകൻ ആരോപിച്ചു. തങ്ങളെന്തിനാണ് ഇത്രയധികം അടിച്ചമർത്തുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും, ഫിഫ ഇതിൽ ഇടപെടണമെന്നും ഇറാൻ താരം മെഹ്ദി താരെമി ആവശ്യപ്പെട്ടു.
ടീമിലെ പ്രധാനപ്പെട്ട പല സപ്പോർട്ടിങ് സ്റ്റാഫുകൾക്കും വിസ ലഭിക്കാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഇതേത്തുടർന്ന് പരിശീലകർക്ക് മറ്റ് പല അധിക ചുമതലകളും കൂടി വഹിക്കേണ്ടി വരുന്ന സാഹചര്യമാണുള്ളത്. ഇത്രയേറെ ബുദ്ധിമുട്ടുകൾക്കിടയിലും മികച്ച പ്രകടനം കാഴ്ചവെച്ച കളിക്കാരെ പരിശീലകൻ അഭിനന്ദിച്ചു. കഠിനമായ യാത്രകൾ കാരണം കളിക്കാർക്ക് ക്ഷീണവും പേശീവേദനയും അനുഭവപ്പെടുന്നത് മത്സരത്തിൽ വ്യക്തമായി കാണാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

