തുടർച്ചയായി അഞ്ച് മത്സരങ്ങളിൽ ഗോൾ പോലും നേടാനാവാതെ പരാജയപ്പെട്ടതിനെത്തുടർന്ന് ചെൽസി പരിശീലകൻ ലിയാം റോസനിയറെ ക്ലബ്ബ് പുറത്താക്കി. ചുമതലയേറ്റ് നാല് മാസത്തിനുള്ളിൽ തന്നെയാണ് ഈ കടുത്ത നടപടി ഉണ്ടായിരിക്കുന്നത്. വെംബ്ലിയിൽ നടക്കാനിരിക്കുന്ന എഫ്.എ കപ്പ് സെമി ഫൈനൽ മത്സരം നാല് ദിവസം മാത്രം ശേഷിക്കെയാണ് പരിശീലകന്റെ അപ്രതീക്ഷിത മടക്കം.
സീസൺ അവസാനിക്കുന്നത് വരെ അസിസ്റ്റന്റ് കോച്ച് കലം മക്ഫാർലെയ്ൻ ടീമിന്റെ താൽക്കാലിക ചുമതല വഹിക്കുമെന്ന് ചെൽസി അധികൃതർ അറിയിച്ചു. പ്രീമിയർ ലീഗിലെ മോശം പ്രകടനമാണ് റോസനിയറുടെ കസേര തെറിപ്പിച്ചത്. വളരെ നിർണായകമായ മത്സരത്തിന് തൊട്ടുമുമ്പുള്ള ഈ മാറ്റം ടീമിനെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് ആരാധകർ.

