ഫിഫ ലോകകപ്പ് 2026-ലെ റൗണ്ട് ഓഫ് 32 മത്സരത്തിൽ ജപ്പാനെതിരെ കടുപ്പമേറിയ പോരാട്ടത്തിനൊടുവിൽ ബ്രസീൽ വിജയിച്ചു. 2-1 എന്ന സ്‌കോറിന് ബ്രസീൽ വിജയം സ്വന്തമാക്കിയതിന് പിന്നാലെ, ടീമിലെ സൂപ്പർ താരം നെയ്മർ സോഷ്യൽ മീഡിയയിൽ നടത്തിയ പ്രതികരണം ശ്രദ്ധേയമായി. ജപ്പാൻ ബ്രസീലിനെ പരാജയപ്പെടുത്തുമെന്ന ജർമ്മൻ സാമ്പത്തിക വിദഗ്ധൻ ജോക്കിം ക്ലെമെന്റിന്റെ പ്രവചനത്തെ കളിയാക്കിക്കൊണ്ടായിരുന്നു താരത്തിന്റെ പോസ്റ്റ്. മത്സരത്തിൽ നെയ്മർ കളത്തിലിറങ്ങിയിരുന്നില്ല.
“മിസ്റ്റർ ജോക്കിം ക്ലെമെന്റ്… അടുത്ത ലോകകപ്പിൽ ഒന്നു കൂടി ശ്രമിച്ചു നോക്കൂ” എന്ന് എക്സിൽ നെയ്മർ കുറിച്ചു. വിങ്ക് ഇമോജി കൂടി ചേർത്തുകൊണ്ടുള്ള നെയ്മറുടെ ഈ കുറിപ്പ് ആരാധകർക്കിടയിൽ വലിയ രീതിയിൽ വൈറലായി.
ജപ്പാൻ അട്ടിമറി പ്രവചനം തെറ്റിച്ച ബ്രസീൽ
നേരത്തെ നടന്ന മൂന്ന് ലോകകപ്പുകളിലെ വിജയികളെ ശരിയായി പ്രവചിച്ച ചരിത്രമുള്ളയാളാണ് ജോക്കിം ക്ലെമെന്റ്. 2014-ൽ ജർമ്മനി, 2018-ൽ ഫ്രാൻസ്, 2022-ൽ അർജന്റീന എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ പ്രവചനങ്ങൾ. 2026-ലെ ടൂർണമെന്റിൽ നെതർലൻഡ്‌സ് കിരീടം നേടുമെന്നാണ് അദ്ദേഹത്തിന്റെ മാതൃക വ്യക്തമാക്കുന്നത്.
എന്നാൽ, റൗണ്ട് ഓഫ് 32-ൽ ജപ്പാൻ ബ്രസീലിനെ അട്ടിമറിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രവചനങ്ങളിലൊന്ന്. ജപ്പാന്റെ തന്ത്രപരമായ മികവ് ബ്രസീലിന് വെല്ലുവിളിയാകുമെന്നായിരുന്നു വിലയിരുത്തൽ.
എന്നാൽ രണ്ടാം പകുതിയിൽ ബ്രസീൽ തിരിച്ചടിച്ചു. 56-ാം മിനിറ്റിൽ ഗബ്രിയേൽ മഗാലയസിന്റെ ക്രോസിൽ നിന്ന് കാസെമിറോ ഹെഡറിലൂടെ സമനില ഗോൾ നേടി. ഇതോടെ കളിയുടെ ഗതി മാറി.
വായനയ്ക്ക്: നെതർലൻഡ്‌സ് – മൊറോക്കോ ഹൈലൈറ്റ്‌സ്, ഫിഫ ലോകകപ്പ് 2026: ഡച്ച് പടയെ ഞെട്ടിച്ച് അറ്റ്‌ലസ് ലയൺസ്
മത്സരത്തിൽ നെയ്മർക്ക് കളത്തിലിറങ്ങാൻ അവസരം ലഭിച്ചില്ല. മത്സരം അധിക സമയത്തേക്ക് നീളുകയാണെങ്കിൽ നെയ്മറെ ഉപയോഗിക്കാനായിരുന്നു പരിശീലകൻ കാർലോ ആഞ്ചലോട്ടി തീരുമാനിച്ചിരുന്നത്. എന്നാൽ നിശ്ചിത സമയത്തിനുള്ളിൽ തന്നെ ബ്രസീൽ വിജയം ഉറപ്പിച്ചതോടെ ആ പദ്ധതി വേണ്ടിവന്നില്ല.
ജൂലൈ 5-ന് നടക്കുന്ന പ്രീ ക്വാർട്ടറിൽ നോർവേയോ ഐവറി കോസ്റ്റോ ആയിരിക്കും ബ്രസീലിന്റെ എതിരാളികൾ. ക്ലെമെന്റിന്റെ പ്രവചനങ്ങൾ പലതും പരാജയപ്പെട്ടെങ്കിലും, ബ്രസീൽ തങ്ങളുടെ കരുത്ത് തെളിയിച്ചു കഴിഞ്ഞു.
