ഇറാനിയൻ ഫുട്ബോൾ ടീമിലെ കളിക്കാർക്ക് ഇതുവരെ യുഎസ് വിസ ലഭിച്ചിട്ടില്ലെന്ന് ഇറാൻ ഫുട്ബോൾ അംബാസഡർ അബോൾഫസ് പസന്ദിദെ വ്യക്തമാക്കി. മെക്സിക്കോയിലെ ടിജുവാനയിൽ വെച്ചാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നേരത്തെ അരിസോണയിലെ ടക്സണിൽ പരിശീലനം നടത്താനായിരുന്നു ഇറാൻ ടീം തീരുമാനിച്ചിരുന്നത്, എന്നാൽ പിന്നീട് പരിശീലന ക്യാമ്പ് മെക്സിക്കോയിലേക്ക് മാറ്റുകയായിരുന്നു.
2026 ഫിഫ ലോകകപ്പിൽ തങ്ങളുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ ലോസ് ഏഞ്ചൽസിലും സിയാറ്റിലിലുമായാണ് ഇറാൻ കളിക്കുന്നത്. വരാനിരിക്കുന്ന ലോകകപ്പിൽ ഇറാൻ ടീമിനോട് തുല്യമായ പരിഗണനയല്ല ലഭിക്കുന്നതെന്ന് വാർത്താസമ്മേളനത്തിൽ അദ്ദേഹം കുറ്റപ്പെടുത്തി.
Also Read: Iran expecting FIFA-issued multiple-entry US visas for 2026 World Cup amid security fears and Donald Trump remarks
“തുല്യമായ സാഹചര്യത്തിലല്ല ഞങ്ങൾ ലോകകപ്പിൽ പങ്കെടുക്കുന്നത്.”
“ടീമിനെ കൃത്യമായി പരിശീലിപ്പിക്കാൻ ഞങ്ങൾക്ക് സാധിക്കുന്നില്ല.”
പ്രമുഖ സ്ട്രൈക്കർ സർദാർ അസ്മൂണിനെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്താത്തതും വലിയ ചർച്ചയായിട്ടുണ്ട്. വൈസ് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ അസ്മൂണിനെ ടീമിൽ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും, താരം ടീമിലുണ്ടാകുമോ എന്ന കാര്യത്തിൽ അറിവില്ലെന്ന് ഇറാൻ ഫുട്ബോൾ അസോസിയേഷൻ മേധാവി മെഹ്ദി താജ് വ്യാഴാഴ്ച പറഞ്ഞു.
ഇറാനായി 91 മത്സരങ്ങളിൽ നിന്ന് 57 ഗോളുകൾ നേടിയ താരമാണ് അസ്മൂൺ. സർക്കാരിനോടുള്ള കൂറില്ലായ്മ ആരോപിച്ചാണ് അദ്ദേഹത്തെ പ്രാഥമിക സ്ക്വാഡിൽ നിന്ന് ഒഴിവാക്കിയതെന്നാണ് റിപ്പോർട്ടുകൾ. താൻ രാജ്യസ്നേഹിയാണെന്ന് അസ്മൂൺ കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. ഇതേത്തുടർന്നാണ് വൈസ് പ്രസിഡന്റ് അബ്ദോൾകരീം ഹൊസൈൻസാദെ താരത്തെ തിരിച്ചെടുക്കാൻ അഭ്യർത്ഥിച്ചത്.
“രാജ്യത്തെ കുട്ടികൾ തമ്മിലുള്ള ബന്ധം നിലനിർത്തേണ്ടത് അത്യാവശ്യമാണ്,” അബ്ദോൾകരീം ഹൊസൈൻസാദെ എക്സിൽ കുറിച്ചു.
“സർദാർ അസ്മൂണിന്റെ ഈ ബന്ധം നമ്മൾ അവഗണിക്കാൻ പാടില്ല. സാധ്യമാണെങ്കിൽ അദ്ദേഹത്തെ ദേശീയ ടീമിലേക്ക് തിരികെ കൊണ്ടുവരണം,” അദ്ദേഹം കൂട്ടിച്ചേർത്തു.
ബയർ ലെവർകൂസൻ, എഎസ് റോമ തുടങ്ങിയ ക്ലബ്ബുകൾക്കായി കളിച്ചിട്ടുള്ള അസ്മൂൺ, സർക്കാരിനെതിരായ പ്രതിഷേധങ്ങൾക്ക് നേരത്തെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. കൂടാതെ, താൻ താമസിക്കുന്ന ദുബായിലെ ഭരണാധികാരിക്കൊപ്പമുള്ള ചിത്രം പുറത്തുവന്നതിനെത്തുടർന്ന് രാജ്യദ്രോഹമടക്കമുള്ള വിമർശനങ്ങൾ ഇറാനിയൻ മാധ്യമങ്ങളിൽ നിന്ന് അദ്ദേഹം നേരിട്ടിരുന്നു.
എന്നാൽ, സാങ്കേതികമായ കാര്യങ്ങൾ മാത്രം പരിഗണിച്ചാണ് ടീമിനെ തിരഞ്ഞെടുത്തതെന്നും തന്റെ കരിയറിലെ ഏറ്റവും പ്രയാസകരമായ തീരുമാനമായിരുന്നു ഇതെന്നും പരിശീലകൻ അമീർ ഗാലനോയി പറഞ്ഞു.

