ഫിഫ ലോകകപ്പ് 2026-ലെ തങ്ങളുടെ ആദ്യ മത്സരത്തിനായി തയ്യാറെടുക്കുന്ന ഇംഗ്ലണ്ട് ഫുട്ബോൾ ടീമിന് തിരിച്ചടിയായി പരിശീലന ഉപകരണങ്ങൾ മോഷണം പോയി. അടുത്ത ആഴ്ച ക്രൊയേഷ്യയ്‌ക്കെതിരെയാണ് ഇംഗ്ലണ്ടിന്റെ ആദ്യ മത്സരം.
ഇന്ത്യൻ സമയം ഞായറാഴ്ച ഇംഗ്ലണ്ട് ടീം കൻസാസ് സിറ്റിയിൽ എത്തും. ടീമിന് എത്തുന്നതിന് മുൻപേ പരിശീലന ഉപകരണങ്ങൾ അവിടെ എത്തിച്ചിരുന്നു. എന്നാൽ ഇവ സൂക്ഷിച്ചിരുന്ന വാഹനങ്ങൾ കൻസാസ് സിറ്റിയിലെ ‘സ്വോപ്പ് സോക്കർ വില്ലേജിൽ’ വെച്ച് തകർത്ത് മോഷണം നടക്കുകയായിരുന്നു.
ഫുട്ബോൾ പന്തുകളും ബൂട്ടുകളും ഉൾപ്പെടെയുള്ള വസ്തുക്കളാണ് മോഷണം പോയത്. ഇതിലധികം വസ്തുക്കൾ നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ചുവരികയാണ്. സംഭവത്തിൽ പോലീസ് വേഗത്തിൽ ഇടപെടുകയും രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
“കൻസാസ് സിറ്റിയിലെത്തുന്നതിന് മുൻപ് ഇംഗ്ലണ്ട് ടീമിന്റെ പരിശീലന ഉപകരണങ്ങൾ മോഷണം പോയി. ഫുട്ബോൾ അസോസിയേഷൻ നഷ്ടപ്പെട്ട വസ്തുക്കളെക്കുറിച്ച് അന്വേഷിച്ചുവരികയാണ്. പന്തുകളും ബൂട്ടുകളും ഉൾപ്പെടെയുള്ളവ നഷ്ടപ്പെട്ടതായാണ് കരുതുന്നത്. പരിശീലന കേന്ദ്രമായ സ്വോപ്പ് സോക്കർ വില്ലേജിലേക്ക് ഉപകരണങ്ങൾ കൊണ്ടുപോകുകയായിരുന്ന വാഹനങ്ങൾ തകർത്താണ് മോഷണം നടത്തിയത്. ശനിയാഴ്ച ഉച്ചയോടെ തോമസ് ടുക്കലും സംഘവും കൻസാസ് സിറ്റിയിൽ എത്തുമ്പോഴേക്കും ഉപകരണങ്ങൾ അവിടെ സജ്ജമാക്കാനായിരുന്നു പദ്ധതി. പോലീസ് വിഷയത്തിൽ അന്വേഷണം നടത്തിവരികയാണ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബുധനാഴ്ച നടക്കുന്ന ലോകകപ്പ് മത്സരത്തിന് മുന്നോടിയായുള്ള ടീമിന്റെ ഒരുക്കങ്ങളെ ഈ സംഭവം ബാധിച്ചേക്കാം. ഞായറാഴ്ചയാണ് ഇംഗ്ലണ്ട് ടീം ആദ്യമായി പൂർണ്ണമായ പരിശീലനത്തിൽ ഏർപ്പെടുന്നത്,” ബിബിസി റിപ്പോർട്ട് ചെയ്യുന്നു.
ഇംഗ്ലണ്ടിന് മികച്ച അവസരം!
തോമസ് ടുക്കലിന്റെ നേതൃത്വത്തിലുള്ള ടീമിന് ഇത് വലിയ തിരിച്ചടിയാണ്. 1966-ന് ശേഷം ഇംഗ്ലണ്ട് ലോകകപ്പ് നേടിയിട്ടില്ല. യൂറോ കപ്പ് ഉൾപ്പെടെയുള്ള പ്രധാന ടൂർണമെന്റുകളിലും അവർക്ക് വിജയിക്കാനായില്ല. എങ്കിലും ഇത്തവണ ഹാരി കെയ്‌നിന്റെ നേതൃത്വത്തിൽ മികച്ച ടീമുമായാണ് അവർ എത്തുന്നത്. വർഷങ്ങൾക്ക് ശേഷം ഇംഗ്ലണ്ടിന് കിരീടം നേടാൻ ലഭിച്ച ഏറ്റവും മികച്ച അവസരമാണിതെന്ന് ഫുട്ബോൾ വിദഗ്ധർ വിലയിരുത്തുന്നു. കഴിഞ്ഞ രണ്ട് യൂറോ കപ്പുകളിലും ഫൈനലിൽ എത്തിയത് ടീമിന്റെ വളർച്ചയെ സൂചിപ്പിക്കുന്നു. ക്രൊയേഷ്യയ്‌ക്കെതിരായ മത്സരത്തിന് മുൻപ് നടന്ന ഈ മോഷണം ടീമിന്റെ തയ്യാറെടുപ്പുകളെ ബാധിക്കില്ലെന്നാണ് ആരാധകരുടെ പ്രതീക്ഷ.
ഗ്രൂപ്പ് എല്ലിൽ ക്രൊയേഷ്യ, ഘാന, പനാമ എന്നിവർക്കൊപ്പമാണ് ഇംഗ്ലണ്ട് ഉൾപ്പെട്ടിരിക്കുന്നത്. ക്രൊയേഷ്യയ്ക്ക് ശേഷം ജൂൺ 23-ന് ഘാനയെയും ജൂൺ 27-ന് പനാമയെയും ഇംഗ്ലണ്ട് നേരിടും. 48 ടീമുകൾ പങ്കെടുക്കുന്ന ഏറ്റവും വലിയ ലോകകപ്പാണിത്.

