ലോകകപ്പ് ഫുട്ബോളിൽ പങ്കെടുക്കുന്ന ഇറാൻ ദേശീയ ടീം താരം മെഹ്ദി തൊറാബിയുടെ യുഎസ് വിസ കാലാവധി അവസാനിച്ചതോടെ താരം ടൂർണമെന്റിൽ തുടരുന്നത് ആശങ്കയിലായി. ടീമിലെ മറ്റ് കളിക്കാർക്ക് മൾട്ടിപ്പിൾ എൻട്രി വിസ ലഭിച്ചപ്പോൾ, തൊറാബിക്ക് ഒറ്റത്തവണ മാത്രം പ്രവേശിക്കാവുന്ന സിംഗിൾ എൻട്രി വിസ മാത്രമാണ് ലഭിച്ചത്. ഇതാണ് അദ്ദേഹത്തിന് തിരിച്ചടിയായത്.
ന്യൂസിലാൻഡിനെതിരായ മത്സരത്തിന് ശേഷം ലോസ് ഏഞ്ചൽസിൽ നിന്ന് ടീം മടങ്ങുമ്പോൾ തൊറാബിയുടെ വിസ കാലാവധി കഴിഞ്ഞതായി ഇറാൻ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്തു. നിലവിൽ താരം ടീമിനൊപ്പം മെക്സിക്കോയിലേക്കുള്ള വിമാനത്തിൽ ഉണ്ടെന്നാണ് സൂചന. അദ്ദേഹത്തിന് പുതിയ വിസ ലഭിക്കാനുള്ള ശ്രമങ്ങൾ ഇറാൻ ഫുട്ബോൾ ഫെഡറേഷൻ ആരംഭിച്ചു കഴിഞ്ഞു.
ഇറാനും അമേരിക്കയും തമ്മിലുള്ള നയതന്ത്ര പ്രശ്നങ്ങൾ കാരണം ടീം അംഗങ്ങൾക്ക് വിസ ലഭിക്കുന്നതിൽ നേരത്തെ തന്നെ വലിയ തടസ്സങ്ങൾ നേരിട്ടിരുന്നു. ഇതിനകം തന്നെ ടീമിലെ 15 പേർക്ക് വിസ നിഷേധിക്കപ്പെട്ടതായാണ് വിവരം. ടീം ക്യാപ്റ്റൻ മെഹ്ദി തരേമി ഉൾപ്പെടെയുള്ളവർക്ക് ലോസ് ഏഞ്ചൽസ് വിമാനത്താവളത്തിൽ വലിയ പരിശോധനകളും ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നിരുന്നു.
സുരക്ഷാ കാരണങ്ങളാൽ ടീം തങ്ങളുടെ ബേസ് ക്യാമ്പ് മെക്സിക്കോയിലേക്ക് മാറ്റിയതിനാലാണ് മത്സരങ്ങൾക്കായി അമേരിക്കയിലേക്ക് തുടർച്ചയായി യാത്ര ചെയ്യേണ്ടി വരുന്നത്. ജൂൺ 21-ന് ബെൽജിയത്തിനെതിരെ ലോസ് ഏഞ്ചൽസിലും, ജൂൺ 26-ന് ഈജിപ്തിനെതിരെ സിയാറ്റിലിലുമാണ് ഇറാനിയൻ ടീമിന്റെ അടുത്ത മത്സരങ്ങൾ നടക്കുന്നത്. ഈ മത്സരങ്ങളിൽ തൊറാബിക്ക് കളിക്കാൻ കഴിയുമോ എന്നതാണ് ഇപ്പോൾ ആരാധകർ ഉറ്റുനോക്കുന്നത്.

