ലയണൽ മെസ്സിയുടെ അവസാന ഫിഫ ലോകകപ്പായിരിക്കും ഇതെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. 38 വയസ്സുള്ള താരം 2030-ലെ ടൂർണമെന്റിൽ കളിക്കാൻ സാധ്യതയില്ല. 2022-ലെ ഖത്തർ ലോകകപ്പിൽ അർജന്റീനയെ ജേതാക്കളാക്കിക്കൊണ്ട് താരം തന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടം സ്വന്തമാക്കിയിരുന്നു. ആ ടൂർണമെന്റിലെ മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോളും മെസ്സി നേടി. സമീപകാലത്ത് അർജന്റീന നേടിയ രണ്ട് കോപ്പ അമേരിക്ക കിരീടങ്ങളിലും 2022 ലോകകപ്പ് വിജയത്തിലും മെസ്സി പ്രധാന പങ്കുവഹിച്ചു. ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരം ആര് എന്ന ചർച്ചകളിൽ മെസ്സിയുടെ സ്ഥാനം കൂടുതൽ ശക്തമാക്കുന്നതാണ് ഈ നേട്ടങ്ങളെല്ലാം. അർജന്റീനയുടെ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച കാലഘട്ടങ്ങളിലൊന്ന് രൂപപ്പെടുത്തിയതിൽ മെസ്സിക്കുള്ള പങ്ക് പരിശീലകൻ ലയണൽ സ്കലോനി പലതവണ എടുത്ത് പറഞ്ഞിട്ടുണ്ട്.
പുതിയ ലോകകപ്പ് കാമ്പെയ്‌നിന് മുന്നോടിയായി മെസ്സിയുടെ സ്വീകാര്യതയെക്കുറിച്ച് സംസാരിച്ച സ്കലോനി, അർജന്റീനയിൽ മാത്രമല്ല ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർക്കിടയിൽ മെസ്സിക്ക് വലിയ സ്വാധീനമുണ്ടെന്ന് വ്യക്തമാക്കി.
“അർജന്റീനക്കാർ മാത്രമല്ല, ലോകത്തിലെ എല്ലാവർക്കും അദ്ദേഹത്തെ കളിക്കളത്തിൽ കാണാൻ ആഗ്രഹമുണ്ട്,” സ്കലോനി പറഞ്ഞു. “എല്ലാവരും അദ്ദേഹത്തെ മൈതാനത്ത് കാണാൻ ആഗ്രഹിക്കുന്നു, കാരണം അർജന്റീനൻ ആരാധകരെ മാത്രമല്ല, ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികളെ സ്വാധീനിക്കാൻ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്.”
“അദ്ദേഹത്തെക്കുറിച്ച് നെഗറ്റീവായി ഒന്നും പറയാനില്ല,” സ്കലോനി കൂട്ടിച്ചേർത്തു. “അദ്ദേഹം എപ്പോഴും ടീമിനൊപ്പമുണ്ട്, ഞങ്ങൾക്ക് അദ്ദേഹം അനിവാര്യനാണ്. അത് അങ്ങനെ തന്നെ തുടരും.”
Also Read – സ്‌പെയിനിന് തിരിച്ചടി; അപ്രതീക്ഷിത തന്ത്രങ്ങൾ പരാജയപ്പെട്ടതോടെ യമാലിലേക്ക് ശ്രദ്ധ തിരിച്ച് ടീം
“അദ്ദേഹം ഒരു പോരാളിയാണ്”: മെസ്സിയെക്കുറിച്ച് ഒട്ടമെൻഡി
ഖത്തറിലെ അർജന്റീനയുടെ ലോകകപ്പ് വിജയം ടീമിന് ഇപ്പോഴും വലിയ പ്രചോദനമാണെന്ന് മുതിർന്ന പ്രതിരോധ താരം നിക്കോളാസ് ഒട്ടമെൻഡി പറഞ്ഞു. ആഘോഷങ്ങളും രാജ്യത്തെ ജനങ്ങളുടെ ഐക്യവും ഇപ്പോഴും മനസ്സിലുണ്ടെന്നും, എന്നാൽ പഴയ വിജയങ്ങളിൽ മാത്രം അഭിരമിക്കാതെ അതേ അർപ്പണബോധത്തോടെയും എളിമയോടെയും കളിച്ചാൽ മാത്രമേ ഉന്നതങ്ങളിൽ തുടരാനാകൂ എന്നും അദ്ദേഹം വ്യക്തമാക്കി.
“ഖത്തറിലെ അനുഭവങ്ങൾ അതിശയകരമായിരുന്നു. രാജ്യം മുഴുവൻ ഒന്നിച്ചു,” മെസ്സിയുടെ ദീർഘകാല സഹതാരമായ നിക്കോളാസ് ഒട്ടമെൻഡി ഓർക്കുന്നു. “അതൊക്കെ ഞങ്ങളുടെ മനസ്സിലുണ്ട്, അത് മുന്നോട്ട് പോകാനുള്ള കരുത്ത് നൽകുന്നു. വിശ്രമിക്കാൻ സമയമില്ല. ഇത്തരം മത്സരങ്ങൾക്ക് വേണ്ട എളിമയോടെ തന്നെ ഞങ്ങൾ മുന്നോട്ട് പോണം.”
മെസ്സിയെപ്പോലെ എളിമയുള്ള മറ്റൊരു സൂപ്പർതാരമില്ലെന്നും, പരിശീലനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ലളിതമനസ്കനാണ് അദ്ദേഹമെന്നും ഒട്ടമെൻഡി വിശേഷിപ്പിച്ചു.
“അദ്ദേഹം കളിക്കളത്തിൽ ഒരു പോരാളിയാണ്,” ഒട്ടമെൻഡി പറഞ്ഞു. “അദ്ദേഹത്തോടൊപ്പം കളിക്കാനും, അദ്ദേഹത്തിന് പിന്തുണ നൽകാനും ഞങ്ങൾക്ക് വലിയ ആവേശമാണ്. പന്ത് ഉരുളാൻ തുടങ്ങുമ്പോൾ ഞങ്ങൾ എല്ലാവരും ഒന്നിച്ചുചേർന്ന് ഒരു കുടുംബത്തെപ്പോലെ പോരാടേണ്ടതുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.

