എ.എഫ്.സി അണ്ടർ-17 വനിതാ ഏഷ്യൻ കപ്പിലെ ഗ്രൂപ്പ് മത്സരത്തിൽ ജപ്പാനോട് ഇന്ത്യ പരാജയപ്പെട്ടു. കരുത്തരായ ജപ്പാനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇന്ത്യ തോൽവി വഴങ്ങിയത്.
മത്സരത്തിന്റെ ആദ്യ പകുതിയിൽ മികച്ച പ്രതിരോധം കാഴ്ചവെച്ച ഇന്ത്യ ജപ്പാനെ ഗോളടിക്കാതെ പിടിച്ചുകെട്ടിയിരുന്നു. എന്നാൽ, രണ്ടാം പകുതിയിൽ താളം നഷ്ടമായതോടെ ജപ്പാൻ മത്സരത്തിൽ ആധിപത്യം സ്ഥാപിച്ചു. 59-ാം മിനിറ്റിൽ യുമി ഹയാഷിയിലൂടെയാണ് ജപ്പാൻ ആദ്യ ഗോൾ നേടിയത്.
മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ യുസുഹ ഇകെഡ രണ്ട് ഗോളുകൾ കൂടി നേടിയതോടെ ജപ്പാൻ വിജയം ഉറപ്പിച്ചു. നാല് തവണ ചാമ്പ്യന്മാരായ ജപ്പാന്റെ ടൂർണമെന്റിലെ തുടർച്ചയായ രണ്ടാമത്തെ വിജയമാണിത്. അതേസമയം, ആദ്യ പകുതിയിൽ മികച്ച പോരാട്ടം കാഴ്ചവെക്കാൻ സാധിച്ചെങ്കിലും അത് വിജയത്തിലേക്ക് എത്തിക്കാൻ ഇന്ത്യൻ താരങ്ങൾക്ക് കഴിഞ്ഞില്ല.

