ന്യൂഡൽഹി: 2026 ഫിഫ ലോകകപ്പ് ഇന്ത്യയിൽ പൊതുപ്രക്ഷേപകർ വഴി സംപ്രേഷണം ചെയ്യണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയെ പ്രസാർ ഭാരതി ബുധനാഴ്ച ഡൽഹി ഹൈക്കോടതിയിൽ എതിർത്തു. ഫിഫയും പ്രക്ഷേപകരും തമ്മിലുള്ള ചർച്ചകൾ നടന്നു കൊണ്ടിരിക്കുകയാണെന്നും, കായിക ഇനങ്ങളുടെ സംപ്രേഷണാവകാശം ഏറ്റെടുക്കാൻ തങ്ങൾക്ക് ബാധ്യതയില്ലെന്നും പ്രസാർ ഭാരതി വ്യക്തമാക്കി.
ജൂൺ 11 മുതൽ ജൂലൈ 19 വരെ അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലായാണ് ലോകകപ്പ് നടക്കുന്നത്. 48 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ 16 നഗരങ്ങളിലായി 104 മത്സരങ്ങളാണ് നടക്കുക.
അഡ്വക്കേറ്റ് അവധേഷ് ബൈർവ നൽകിയ ഹർജിയിൽ നിലവിൽ കോടതി ഇടപെടേണ്ടതില്ലെന്ന് ജസ്റ്റിസ് പുരുഷേന്ദ്ര കുമാരവിന്റെ ബെഞ്ചിൽ പ്രസാർ ഭാരതി അഭിഭാഷകൻ അറിയിച്ചു.
രാജ്യത്തുടനീളമുള്ള പൊതുജനങ്ങൾക്ക് നിർബന്ധിത പ്രക്ഷേപണ സംവിധാനങ്ങളിലൂടെ ഇത് ലഭ്യമാക്കണമെന്നും അദ്ദേഹം വാദിച്ചു.
എങ്കിലും, മറ്റ് നിയമനടപടികൾ സ്വീകരിക്കാൻ ഹർജിക്കാരന് സ്വാതന്ത്ര്യമുണ്ടെന്ന് കോടതി വ്യക്തമാക്കിയതിനെത്തുടർന്ന് ഗഗ്ഗർ ഹർജി പിൻവലിച്ചു. ഇതോടെ കോടതി ഹർജി തള്ളി.
ഉദ്ഘാടന മത്സരം, ക്വാർട്ടർ ഫൈനൽ, സെമി ഫൈനൽ, ഫൈനൽ ഉൾപ്പെടെ എട്ടു മത്സരങ്ങൾ സൗജന്യ സംപ്രേഷണ പ്ലാറ്റ്‌ഫോമുകളിൽ കാണിക്കണമെന്നായിരുന്നു ബൈർവയുടെ ഹർജിയിലെ ആവശ്യം. ഫിഫ ലോകകപ്പിന് ഇന്ത്യയിൽ വാണിജ്യ പ്രക്ഷേപകർ ഉണ്ടായിരുന്നെങ്കിലും, ഇത്തവണ ആരും സംപ്രേഷണാവകാശം നേടിയിട്ടില്ലെന്ന് ഹർജിയിൽ പറയുന്നു.
2022-ലെ ലോകകപ്പിൽ 74.57 കോടി ആളുകളാണ് ഇന്ത്യയിൽ നിന്ന് മത്സരങ്ങൾ വീക്ഷിച്ചത്. ഫിഫയുടെ പ്രധാന വിപണികളിലൊന്നാണ് ഇന്ത്യയെന്നും, അതിനാൽ ടൂർണമെന്റിലെ 104 മത്സരങ്ങളുടെയും സംപ്രേഷണാവകാശം ഉറപ്പാക്കാൻ അധികൃതർക്ക് നിർദ്ദേശം നൽകണമെന്നും അദ്ദേഹം വാദിച്ചു.
ജൂൺ 11-ന് ലോകകപ്പ് ആരംഭിക്കുന്നതിനാൽ വിഷയം അതീവ അടിയന്തരമാണെന്ന് ഹർജിയിൽ പറയുന്നു. ഉദ്ഘാടന മത്സരം തന്നെ ദേശീയ പ്രാധാന്യമുള്ള ഒന്നാണ്. കോടതിയുടെ കൃത്യസമയത്തുള്ള ഇടപെടൽ ഉണ്ടായില്ലെങ്കിൽ താനും ലക്ഷക്കണക്കിന് ഇന്ത്യൻ പൗരന്മാരും അടിസ്ഥാനപരമായ അവകാശങ്ങളിൽ നിന്ന് തടയപ്പെടുമെന്നും ഹർജിയിൽ പരാമർശിക്കുന്നു.

