close
ചൊവ്വാഴ്‌ച, ജൂൺ 30
Advertisement


Telegram Channel


Join Now

WhatsApp Channel


Join Now

2026 ലോകകപ്പിൽ നെതർലൻഡ്സിനെ പുറത്താക്കി മൊറോക്കോ ക്വാർട്ടർ ഫൈനലിൽ കടന്നു. നിശ്ചിത സമയത്തും അധിക സമയത്തും 1-1 സമനിലയിൽ പിരിഞ്ഞ മത്സരത്തിനൊടുവിൽ നടന്ന പെനാൽറ്റി ഷൂട്ടൗട്ടിലാണ് മൊറോക്കോയുടെ വിജയം.

റൗണ്ട് ഓഫ് 32-ൽ പുറത്തായ റൊണാൾഡ് കൂമാന്റെ നെതർലൻഡ്സ് ടീം. (REUTERS)

120 മിനിറ്റ് നീണ്ട മത്സരത്തിൽ മൊറോക്കോ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. മധ്യനിരയിൽ ആധിപത്യം പുലർത്തിയ അവർ ഡച്ച് ടീമിനെ പ്രതിരോധത്തിലേക്ക് തള്ളിവിട്ടു. 72-ാം മിനിറ്റിൽ കോഡി ഗാക്പോയിലൂടെ നെതർലൻഡ്സ് മുന്നിലെത്തിയെങ്കിലും, 91-ാം മിനിറ്റിൽ ഇസ്സ ഡിയോപ്പ് നേടിയ ഗോളിലൂടെ മൊറോക്കോ സമനില പിടിച്ചു. മത്സരത്തിൽ വെറും 35 ശതമാനം മാത്രം പന്തടക്കം കൈവശം വെക്കാനേ നെതർലൻഡ്സിന് സാധിച്ചുള്ളൂ. ഡച്ച് ഗോൾകീപ്പർ ബാർട്ട് വെർബ്രൂഗൻ മികച്ച സേവുകളുമായി പിടിച്ചുനിന്നുവെങ്കിലും, മൊറോക്കൻ ആക്രമണത്തിന് മുന്നിൽ ഒടുവിൽ ഡച്ച് പ്രതിരോധം തകർന്നു. പെനാൽറ്റി ഷൂട്ടൗട്ടിൽ ഇസ്മായിൽ സായിബാരി ലക്ഷ്യം കണ്ടതോടെ മൊറോക്കോ ക്വാർട്ടറിലേക്ക് മുന്നേറി.

Advertisement

ഈ തോൽവിക്ക് കാരണം പരിശീലകൻ റൊണാൾഡ് കൂമാന്റെ പ്രതിരോധപരമായ തന്ത്രങ്ങളാണെന്ന് സ്വീഡിഷ് ഇതിഹാസം സ്ലാട്ടൻ ഇബ്രാഹിമോവിച്ച് കുറ്റപ്പെടുത്തി.

Read Also:  ഗ്രൂപ്പ് അവസാന മത്സരത്തിൽ അമേരിക്കയെ 3-2ന് തോൽപ്പിച്ച് തുർക്കി; നിർണായക ഗോൾ അവസാന നിമിഷം

“ഇതൊരു കൂമാൻ വരുത്തിയ പിഴവാണ്. ഈ ഡച്ച് ടീമിനെ എനിക്ക് തിരിച്ചറിയാൻ സാധിച്ചില്ല. നെതർലൻഡ്സിന്റെ തനിമയല്ല ഇവിടെ കണ്ടത്. അക്രമണ ഫുട്ബോളിന് പേരു കേട്ട ഡച്ച് ടീം, തോൽക്കാതിരിക്കാൻ ശ്രമിക്കുന്ന ഒരു ഇറ്റാലിയൻ ടീമിനെപ്പോലെയാണ് കളിച്ചത്,” ഇബ്രാഹിമോവിച്ച് പറഞ്ഞു.

കൂമാന്റെ തന്ത്രങ്ങൾ കളിക്കാരെ അസ്വസ്ഥരാക്കിയെന്നും അവർക്ക് മൈതാനത്ത് സ്വാഭാവികമായി കളിക്കാൻ സാധിച്ചില്ലെന്നും ഇബ്രാഹിമോവിച്ച് കൂട്ടിച്ചേർത്തു.

“തോൽക്കുകയാണെങ്കിൽപ്പോലും സ്വന്തം ശൈലിയിൽ തോൽക്കുകയായിരുന്നു വേണ്ടത്. പന്തടക്കവും അക്രമണ ഫുട്ബോളും നഷ്ടപ്പെട്ട ടീമിനെയാണ് കണ്ടത്. ഇത് വളരെ മോശമായിപ്പോയി. ഇതിനെല്ലാം ഉത്തരവാദി കൂമാൻ തന്നെയാണ്,” അദ്ദേഹം പറഞ്ഞു.

Also Read – അപൂർണ്ണമായ പുനർനിർമ്മാണം: ജർമ്മനി 2014-ന്റെ നിഴലിൽ തുടരുന്നത് എന്തുകൊണ്ട്?

ഫ്രഞ്ച് ഇതിഹാസം തിയറി ഹെൻറിയും കൂമാന്റെ 5-4-1 എന്ന പ്രതിരോധ ശൈലിയെയും മാറ്റങ്ങളെയും വിമർശിച്ചു. 1-0 ലീഡ് നിലനിർത്താൻ റയാൻ ഗ്രാവൻബർച്ചിന് പകരം ക്വിന്റൻ ടിമ്പറെയും, അധിക സമയത്ത് ഫ്രെങ്കി ഡി ജോങ്ങിന് പകരം മാർട്ടിൻ ഡി റൂണിനെയും കൂമാൻ കളത്തിലിറക്കി.

“ഒരു മിഡ്‌ഫീൽഡറെ മാറ്റി ഡിഫൻഡറെ ഇറക്കുമ്പോൾ, നിങ്ങൾക്ക് മൊറോക്കോയെ പേടിയാണെന്നാണ് അതിനർത്ഥം. ജയിച്ചാൽ തന്ത്രം ശരി, തോറ്റാൽ തെറ്റ്. ഡച്ച് ടീം സാധാരണയായി ഇങ്ങനെ കളിക്കാറില്ല, അതിനാൽ തന്നെ ഞാൻ അത്ഭുതപ്പെട്ടു,” ഹെൻറി വ്യക്തമാക്കി.

“നമ്മൾ കുറച്ചുകൂടി പ്രതിരോധത്തിലൂന്നിയാവാം കളിച്ചത്. തന്ത്രങ്ങളെക്കുറിച്ച് ആർക്കും എന്തും പറയാം. പക്ഷേ, സ്വീഡനെയും ടുണീഷ്യയെയും അപേക്ഷിച്ച് ശക്തരായ ഒരു ടീമിനെതിരെ നമ്മൾ കുറഞ്ഞ അവസരങ്ങളേ എതിരാളികൾക്ക് നൽകിയുള്ളൂ. വീണ്ടും അവസരം കിട്ടിയാലും ഞാൻ ഇത് തന്നെയാണ് ചെയ്യുക,” കൂമാൻ പറഞ്ഞു.

മത്സരഫലം അവസാന നിമിഷം മാറിയതിനെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു: “മൊറോക്കോ അവസാന മിനിറ്റിൽ ഗോൾ നേടിയിരുന്നില്ലെങ്കിൽ, ഞാൻ അഞ്ച് ഡിഫൻഡർമാരെ ഇറക്കിയതിനെ എല്ലാവരും അഭിനന്ദിക്കുമായിരുന്നു. ഇപ്പോൾ ഞാൻ വിമർശിക്കപ്പെടുന്നു. എന്നാൽ അത് ആവശ്യമായിരുന്നുവെന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്.”

ഇതോടെ മൊറോക്കോ ടൂർണമെന്റിന്റെ അടുത്ത റൗണ്ടിലേക്ക് കടന്നു. 2022-ലെ സെമിഫൈനൽ നേട്ടത്തിനപ്പുറത്തേക്ക് പോകാനാണ് മൊറോക്കോയുടെ ലക്ഷ്യം. അതേസമയം, കൂമാനും ഡച്ച് താരങ്ങളും നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുകയാണ്.


Share.

Latest ISL, MLS, Saudi, Indian, Premier, Champions League, Laliga, football live News, Transfers, Lineups, Schedules, And Complete Match Results.